Friday, November 21, 2014

താളം തെറ്റുന്ന ജീവിതം


മനസമാധാനവും സന്തോഷവും എന്നും 

നിലനില്‍ക്കാന്‍ ഒരു ജീവിത ക്രമം


നമ്മുടെ ജീവിതം നമുക്കെന്നും സന്തോഷവും സമാധാനവും തരുന്ന ഒന്നാണ് എന്നാണു എന്റെ വിശ്വാസം . നാം കഷ്ട്ടതകളില്‍ പെടുമ്പോള്‍ അതിനുള്ള പോംവഴികളും നമ്മുടെ മുന്‍പില്‍ വന്നുചേരാറുണ്ട് . പക്ഷെ പലപ്പോഴും നാം അത് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. പകരം കഷ്ടതകളെ കുറിച്ചും വരാനിരിക്കുന്ന ഭാവിയെ കുറിച്ചും ചിന്തിക്കുന്നതിനാല്‍ നമുക്ക് മുന്നില്‍ തുറന്നിരിക്കുന്ന വിശാലമായ ആ വഴികള്‍ നാം കാണതെ പോകുന്നു എന്നുമാത്രം . എന്നും നമ്മളെ കുറിച്ച് മാത്രം ചിന്തിക്കുന്നതിനു പകരം നമ്മെക്കാള്‍ കൂടുതല്‍ കഷ്ട്ടപ്പെടുന്നവര്‍ നിരവധിയുള്ളപ്പോള്‍ അവരെക്കുറിച്ചും. അല്‍പ്പം ആലോചിച്ചു നോക്കുക  . നമ്മുടെ സഹതാപം അല്ല അവര്‍ക്ക് ആവശ്യം. അല്പം കരുണയും ചെറിയ സ്നേഹത്തിന്റെ കുളിര്‍മ്മയുള്ള ഒരു ചെറുപുഞ്ചിരിയും മാത്രം മതി അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ എന്നോര്‍ക്കുക. എന്നും മുകളിലോട്ടു മാത്രം നോക്കി നടക്കുന്ന അല്ലങ്കില്‍ നമ്മളെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നവരെന്നു നാം കരുതുന്നവരെ മാത്രം അനുകരിച്ചു പോകാനുള്ള മോഹം മാറ്റിവെച്ചു നമുക്ക് ചുറ്റുമുള്ള നമ്മെക്കാള്‍ എത്രയോ കൂടുതല്‍ കഷ്ട്ടപ്പെടുന്ന മനുഷ്യരെയും ജീവജാലങ്ങളെയും അല്പ്പനെരമെങ്കിലും ഒന്ന് തല താഴ്ത്തി കണ്ടുനോക്കുക ,അപ്പോള്‍ കാണാം നമ്മുടെ കഷ്ട്ടപ്പാടുകള്‍ എത്രയോ നിസ്സാരം എന്ന് . ഇന്ന് ഏറെപ്പേരും വിചാരിക്കുന്നു   .ഞാന്‍ ഉണ്ടാക്കിയ ധനം എന്റെ കുടുംബത്തിനു മാത്രം ഉപയോഗിക്കാനുള്ളതാണ്. അവര്‍ ഏറെ സന്തുഷ്ട്ടരായി ജീവിക്കണം. അല്ലലും ,അലച്ചിലും അറിയാതെ  എന്നല്ലാം . പക്ഷെ മക്കള്‍ പ്രായപൂര്‍ത്തി എത്തുമ്പോള്‍  , യാതൊരു ബുദ്ധിമുട്ടും കൂടാതെ  തങ്ങളുടെ  മുന്നില്‍ യഥേഷ്ടം    ധനവും ധാന്യമണികളും,ഭക്ഷണവും മറ്റും . ഫലമോ തനിക്കു വേണ്ടുന്നതിലധികം ഭക്ഷണം വിളംബിച്ചു ഇലകളില്‍ ബാക്കി വന്ന ഭക്ഷണം വെറുതെ വലിച്ചെറിയുന്ന    അവസ്ഥ വരുന്നു അതും എത്രയോ പേര്‍ ഒരുനേരത്തെ അന്നത്തിനു വേണ്ടി പാടുപെടുമ്പോള്‍ നമ്മള്‍ പലപ്പോഴും ഇതിനു സാക്ഷികളുമാണ് . ഇത്രയും ധനവും, ഭക്ഷണവും മറ്റും എവിടെ നിന്നാണ് മക്കളെ നിങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന ഒരു ചോദ്യത്തിന് ഉത്തരം പറയാന്‍ അവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. പഴയ കാലത്തെ തലമുറകളാണങ്കില്‍ ചിലപ്പോള്‍ പറഞ്ഞെന്നിരിക്കും ‘ ചക്കി കുത്തും , അമ്മ വെക്കും ,ഞാന്‍ തിന്നും എന്ന്, പുതിയ തലമുറകള്‍ക്ക് അതും അറിയില്ല .  പഴംചൊല്ലുകള്‍ പറഞ്ഞുകൊടുക്കാന്‍ മാതാ പിതാക്കള്‍ക്ക് സമയം ഇല്ലല്ലോ .   വീട്ടു വേലക്കാരിയായ ചക്കിയും  ഇന്നുണ്ടാവില്ല , അമ്മ വല്ല ക്ലബ്ബിലോ മറ്റോ ആയിരിക്കും, അച്ഛന്‍ പുറംനാടുകളില്‍ പണം സമ്പാദിക്കുന്ന തിരക്കിലായിരിക്കും. മക്കള്‍ ഏറ്റവും പുതിയതരം മൊബൈല്‍ ഫോണുകളും, കണ്ടാല്‍ തിരിച്ചറിയാത്ത വിധമുള്ള കണ്ണടകളും അതിനു യോജിക്കുന്ന വസ്ത്രങ്ങളും അണിഞ്ഞു അടിപൊളിയിലായിരിക്കും ഉണ്ടാകുക .കാലം പിന്നെയും കടന്നുപോയി  അറുപതു കഴിഞ്ഞ അച്ഛന്‍ പണസംബാധന മോഹങ്ങളൊക്കെ കഴിഞ്ഞു സ്വന്തം കുടുംബത്തെ കുറിച്ചുള്ള പല മോഹങ്ങളും മനസ്സില്‍ അയവിറക്കി വര്‍ഷങ്ങളായി രാപകലില്ലാതെ അദ്ധ്വാനിച്ചതിന്റെ പ്രതിഫലമായി പ്രകൃതി നല്‍കിയ പലവിധ അസുഖങ്ങളുമായി വേച്ചു വേച്ച് സ്വന്തം വീട്ടില്‍ എത്തുമ്പോഴേക്കും മക്കള്‍ പൊയിട്ട് ഭാര്യ പോലും സ്വീകരിക്കാന്‍ അവിടെ ഉണ്ടാകുമെന്ന് ഇന്നത്തെ സാഹചര്യത്തില്‍  ഉറപ്പില്ല. ചിലപ്പോള്‍ അയല്‍പക്കത്തെ ഒരു കുട്ടിയെങ്കിലും ചിലപ്പോള്‍ നിങ്ങളെ ചിരിച്ചുകൊണ്ട് വരവേല്‍ക്കാന്‍ അവിടെ ഉണ്ടാകാം എന്ന് മാത്രം  അതും ഉറപ്പില്ല . അതിനാല്‍ നാം നമ്മുടെ മക്കള്‍ക്ക് സമ്പാദിച്ചു കൊടുക്കുന്നതും കുടുംബം ആര്ഭാടമായി ജീവിക്കാനുള്ള വക ഉണ്ടാക്കുന്നതും എല്ലാം നല്ലതുതന്നെ ,പക്ഷെ അടുത്ത വീട്ടിലെ വളരെ കഷ്ട്ടതകള്‍ അനുബവിക്കുന്ന ഒരു കുട്ടിക്കെങ്കിലും നിങ്ങള്‍ സ്വന്തം മക്കള്‍ക്ക്‌ കൊടുക്കുന്നതില്‍ ചെറിയൊരംശം കൊടുക്കുക എന്ന് അറിവുള്ളവര്‍ പറഞ്ഞത് വെറുതെയാവില്ല  . ഒരു പക്ഷെ ഒരു ചെറു പുഞ്ചിരിയാരിക്കാം അല്ലങ്കില്‍ ഒരു നേരത്തെ ഭക്ഷണ മായിരിക്കാം അതുമല്ല എങ്കില്‍ ഒരു കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശ മായിരിക്കാം .തീര്‍ച്ചയായും നിങ്ങള്ക്കത്  തിരിച്ചുകിട്ടും എന്ന് ഞാന്‍ എന്റെ അനുഭവത്തില്‍ നിന്നും എടുത്തു പറയാം. നമ്മുടെ മക്കള്‍ അച്ഛന്റെ ശിക്ഷണത്തിലാണ് വളരേണ്ടത്, മാതാ പിതാക്കളായിരിക്കണം അവരുടെ  ആദ്യത്തെ ഗുരുനാഥന്മാര്‍. അവരുടെ കുട്ടികാലം അവരോടോത്താകണം .അവരുടെ സ്നേഹവാത്സല്യങ്ങള്‍ അവര്‍ അനുഭവിച്ചറിഞ്ഞു വളരണം. അച്ഛനെ കുറിച്ചുള്ള അറിവ് തരുന്ന അമ്മയാണ് ആദ്യത്തെ ഗുരു .

താതാദി ജ്ഞാനമേകും മാതാവോന്നാമതാം ഗുരു ,
അക്ഷരാതി ജ്നാനമേകും ഗുരു രണ്ടാമതുത്തമന്‍ .
എന്ന് എന്റെ ഗുരുനാഥന്‍  "രാമന്‍ മാസ്റ്റര്‍"  എന്നെ ചെറിയ ക്ലാസുകളില്‍  പഠിപ്പിച്ചതോര്‍ക്കുന്നു.

അവര്‍ സ്വന്തം മാര്‍ഗം തിരഞ്ഞു എടുത്തുകഴിഞ്ഞാല്‍ അവര്‍ തന്നെ അവര്‍ക്ക് വേണ്ടുന്ന ധനമുണ്ടാക്കി ചിലവഴിച്ചോട്ടെ,അല്ലാതെ അളവില്ലാത്ത ധനം അവര്‍ക്കുവേണ്ടി ഉണ്ടാക്കിവെച്ചിട്ട് യാതൊരു ദാന ധര്‍മ്മങ്ങളും ചെയ്യാതെ സ്വയം കഷ്ട്ടപ്പെട്ടു ജീവിച്ചു  സ്വന്തം സന്തതീ പരമ്പരകളെ കുഴിമടിയന്മാര്‍ ആക്കുന്ന പ്രവണത നാം ഒഴിവാക്കിയേ തീരു. ആവര്‍ക്ക്‌ മത്സ്യം പിടിച്ചു കറിവെച്ചു കൊടുക്കന്നതിനു പകരം ഒരു വല വാങ്ങികൊടുക്കുക . മത്സ്യം അവര്‍ പിടിക്കട്ടെ ..
ഒരു കൈപ്പവള്ളി മുളച്ചു വരുമ്പോള്‍ത്തന്നെ അതിനു താങ്ങുകള്‍ കൊടുത്ത് പന്തലിലേക്ക് കയറ്റി വിടണം എങ്കില്‍ മാത്രമേ അത് പടര്‍ന്നു പന്തലിച്ചു നല്ല കായി ഫലം തരുകയുള്ളൂ, അല്ലെങ്കില്‍ തോനിയ  വഴിക്കേ അത് വലിഞ്ഞു പോകും . മക്കള്‍ ദുര്മാര്‍ഗികളായി കഴിഞ്ഞതിനു ശേഷം നാം വിഷമിച്ചിട്ടു എന്ത് കാര്യം.

 "നേരെയാക വളഞ്ഞുള്ള നായിന്‍ വാല്‍ കുഴല്‍ പൂകിലും 

അതുപോല്‍ ജ്ഞാനമാര്‍ന്നാലും നീച ചിത്തം ശരിപ്പെടാ."

നീചമായ ബുദ്ധിക്കു അടിമയായി പോയ മക്കളെ നന്നാക്കിയെടുക്കാന്‍ പിന്നെ വളരെ കഷ്ട്ടപ്പെടെണ്ടി വരും .

പിന്നെ ഭാര്യ ഭര്‍ത്താവിനൊപ്പമാണ്‌ വേണ്ടത്. എന്നും സുഖ ദുഃഖങ്ങള്‍ ഒരുമിച്ചു പങ്കിട്ട് ജീവിക്കണം . പരസ്പരം പഴി ചാരാതെ ഉപദേശങ്ങള്‍ സ്വീകരിച്ചു മുന്നോട്ടു പോയാല്‍ നമ്മുടെ മനസ് എന്നും  കലുഷിതമാകാതെ നോക്കാം എന്ന് കരുതുന്ന ഒരാളാണ് ഞാന്‍ .
പിന്നെ നമ്മള്‍ കാര്യമായി എടുക്കേണ്ടുന്ന ഒരുകാര്യം കൂടി ഇവിടെ ഉദ്ധരിക്കാം . നമ്മുടെ കയ്യില്‍ അകപെട്ടിരിക്കുന്ന അന്യരുടെ വക ധനം, സ്വത്തുക്കള്‍  രേഖകള്‍ ഇങ്ങിനെയുള്ള വസ്തുക്കള്‍ .ഒരിക്കലും നാം നമ്മുടെ കയ്യില്‍ തന്നെ വെച്ചിരിക്കരുത് .ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് തിരിച്ചു നല്‍കുക .അല്ലങ്കില്‍ അവ നമുടെ മനസിനെ വീണ്ടും വീണ്ടും  മുറി പ്പെടുത്തികൊണ്ടിരിക്കും .ആവശ്യമില്ലാത്ത ഒരു വസ്തുക്കളും നമ്മുടെ വീടിലോ കൈകളിലോ വെക്കരുത്. മൂത്രശങ്ക ഉണ്ടായാല്‍ എത്രയും വേഗം നാം അതിനെ ഒഴിവക്കാറില്ലേ അതുപോലെ തന്നെ കെട്ടികിടന്നാല്‍ ദോഷം മാത്രമേ ചെയ്യു  ഈവക സംഗതികള്‍. സൂക്ഷിച്ചു വെച്ചാല്‍ ഒരു ഗുണവും ഉണ്ടാകുകയും ഇല്ല . ഒഴിവാക്കിയാല്‍ മനസമാധാനമെങ്കിലും കിട്ടും .
പിന്നെ വേറൊന്നു കൂടി എന്റെ ചിന്തകളില്‍ ഊറി വരുന്നു .നാം എന്തെങ്കിലും കാര്യങ്ങള്‍ അന്യര്‍ക്ക് വേണ്ടി ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ഞാനൊരു ഉപകാരം അവനു വേണ്ടി ചെയ്തു എന്നാണ് പറയാറു പതിവ് .ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം ചത്തുപോയേനെ എന്നെല്ലാം പറയുന്നവരെ ഞാന്‍ ഏറെ കണ്ടിട്ടുണ്ട്  . ഉദാ ; ഏതെങ്കിലും അപകടത്തില്‍ നിന്ന് രക്ഷിച്ചാലോ, വീണു പോയ സ്ഥലത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ ഒരു കൈ നല്‍കിയാലോ മറ്റോ . അന്യര്‍ക്ക് ഉപകാരം ചെയ്യാനും സഹായം ചെയ്യാനും മറ്റും നാം ആരാണ് .നാമും പരിമിതികളുള്ള  മനുഷ്യരല്ലേ .നമുക്കതിനെ ഒരു എളിയ സേവനം മാത്രമായി കണ്ടുകൂടെ ,ഈ സേവനം എനിക്കു അവര്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിച്ചല്ലോ എന്ന് കരുതി അതിനു നമ്മളെ നിയോഗിച്ച സര്‍വേശ്വരനോട് നന്ദി പരയുകല്ലേ വേണ്ടത് എന്ന് ഒരു നിമിഷം ആലോചിക്കുക .പ്രതിഫലേച്ചയോടെ ഒന്നും ചെയ്യാതിരിക്കുക .നാം ആഗ്രഹിച്ചത്‌ കിട്ടാതിരുന്നാല്‍ നമുക്ക് സന്തോഷിക്കാന്‍ വകയില്ല. പേരിനും പ്രശസ്തിക്കും വേണ്ടിമാത്രം ഒന്നും ചെയ്യണമെന്നില്ല.
നമ്മളെക്കാള്‍ അല്പം കൂടി യാതനകളും കഷ്ടപ്പാടും അനുഭവിക്കുന്ന സ്വന്തം സഹോദരനു വേണ്ടിയെങ്കിലും യാതൊരു പ്രതിഫലവും കൂടാതെ അയാളെ ഒന്ന് പിടിച്ചു കരകയറ്റാന്‍ സാമ്പത്തീകമായോ മറ്റോ ശ്രമിക്കുന്നവര്‍ അഥവാ സ്വന്തം സഹോദരന്മാര്‍ പോലും തയ്യാറല്ല .ഉണ്ടെങ്കില്‍ തന്നെ അവര്‍  വളരെ കുറവല്ലേ . അതെ സമയം എന്തെല്ലാം പേരില്‍ ധനം ദുര്‍വിനിയോഗം ചെയ്യുന്നു . നാം മണിമന്ദിരങ്ങള്‍ പണിയുന്നു ,ക്ഷേത്രങ്ങള്‍ക്കും മറ്റും എത്രയോ പണം ചിലവാക്കി കൊടിമരങ്ങളും മറ്റും സ്വര്‍ണം പൂശുന്നു.ഇന്ന് ക്ഷേത്രങ്ങളില്‍ പോയാല്‍ ഏതോ മായ ലോകത്ത് എത്തിയ പോലെ,എവിടെ നോക്കിയാലും സ്വര്‍ണമയം മറ്റു പല അലംഗാരങ്ങള്‍ വേറെയും,ഇതെല്ലാം കണ്ടു മടങ്ങുന്ന ഒരാള്‍ക്ക്  അവടെ വസിക്കുന്ന ദൈവ ചൈതന്യം (ഭക്തിയെന്ന വികാരം ) അനുഭവപെടുന്നുണ്ടാകുമോ.   എല്ലാം പേരിനു വേണ്ടി മാത്രം കാട്ടികൂട്ടുന്ന പൊങ്ങച്ചം പ്രകടിപ്പിക്കാനുള്ള ഒരു വേദിയായി മാറിയില്ലേ ക്ഷേത്രങ്ങള്‍ പോലും . നമ്മുടെ പേര് അവിടെ മര്ബിളിളില്‍ കൊത്തി വെക്കണമെന്ന് മാത്രം . അതെ സമയം ഒരു നേരത്തെ വിശപ്പ്‌ അടക്കാന്‍ വേണ്ടി അല്ലെങ്കില്‍ മക്കളുടെ വിദ്യാഭ്യസത്തിനു വേണ്ടി വിഷമിക്കുന്ന സഹോദരനെ കാണാന്‍ നമുക്ക് കഴിയുന്നില്ല .കാണാത്ത ദൈവത്തെ തേടിപ്പോകുന്ന നമ്മള്‍ക്ക് അടുത്തു നില്‍ക്കുന്ന ദൈവ ചൈതന്യം ദ്രിഷ്ട്ടി ഗോചരമല്ല..

അടുത്തു നില്‍പ്പോരനുജനെ നോക്കാന്‍ അക്ഷ്കളില്ലാതോര്‍ക്ക
അരൂപനീശ്വര നദൃശ്യനായാല്‍  അതിലെന്താശ്ചര്യം.
എന്ന വരികള്‍ എത്ര അര്‍ത്തവത്താണ്.

അതിനാല്‍  ദൈവ ചൈതന്യവും മനസമാധാനവും നമ്മളില്‍ എന്നും കളിയടണമെങ്കില്‍ നാം ആദ്യം ദൈവത്തിന്റെ തന്നെ  സൃഷ്ട്ടികളായ സഹജീവികളെ സ്നേഹികുക , ബഹുമാനിക്കുക .നാം കൊടുക്കുന്നത്‌ എന്തായാലും അത് തിരിച്ചുകിട്ടും .കൊടുത്തതെ തിരിച്ചുകിട്ടു എന്ന് മാത്രം. ഞാന്‍ ചെയ്യുന്നതും, പറയുന്നതും മാത്രമാണ് ശരി എന്നും മറ്റുള്ളവര്‍ എല്ലാം പരമ വിഡ്ഢികളാണെന്നും ധരിക്കരുത്. സ്നേഹിതന്മാരായാല്‍ പോലും  കുറച്ചു കാലം അവര്‍ സഹിച്ചു എന്ന് വരും, പിന്നെ അവര്‍ നിങ്ങളെ വിട്ടുപോകും.അങ്ങിനെയുള്ളവരെ സുഹൃത്തുക്കള്‍ പോലും വെറുക്കും എന്നര്‍ത്ഥം .  പിന്നെ വിമര്‍ശനം അത് ഒരു നല്ല കല കൂടിയാണന്നു ഓര്‍ക്കുക –ആര്‍ക്കും ആരെയും വിമര്‍ശിക്കാം പക്ഷെ പൂര്‍വ വൈരാഗ്യം തീര്‍ക്കാനോ കുശുമ്പ് കൊണ്ടോ ആകരുത് അത് . വിമര്‍ശിക്കപ്പെടുന്നവനും അത് ഹൃദ്ധ്യമായി തോന്നണം. അതല്ലാ എങ്കില്‍ വിമര്‍ശിക്കുന്ന സമയം സ്വയം നന്നാകാന്‍ ശ്രമിക്കുന്നതായിരിക്കും നല്ലത് . അപ്പോള്‍പിന്നെ മറ്റുള്ളവരെ തരംതഴ്ത്തികെട്ടാന്‍ എവിടെ സമയം . അല്ലങ്കില്‍  സ്വയം എന്തെങ്കിലും നല്ല കാര്യങ്ങള്‍  ചെയ്തു കൊണ്ടിരി ക്കണം, അതും ഇല്ല . ഇത്തരത്തിലുള്ളവരോട് അറിവുള്ളവര്‍ എന്തായിരിക്കും പ്രതികരിക്കുക  ഒരു നല്ല വിമര്‍ശകന്‍ എന്നായിരിക്കില്ല .എത്രയോ വിമര്‍ശന ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട് പക്ഷെ ഒരാള്‍ വിമര്‍ശിച്ചു എന്ന ഒറ്റകാരണം കൊണ്ട് എഴുത്തു നിര്‍ത്തിയവരുടെ കഥ കേട്ടിട്ടില്ല . പകരം അവരുടെ തൂലിക പൂര്‍വാധികം വടിവുള്ള അക്ഷരങ്ങളും വാക്കുകളും വാരി വിതറയിട്ടെ യുള്ളൂ.വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ആരെയും വിമര്‍ശിക്കരുത് .അവിടെയും നമുക്ക് മനസമാധാനവും സന്തോഷവും മാത്രമല്ല നഷ്ട്ടപ്പെടുന്നത് ,സ്നേഹിതരേയും,ബന്ധുക്കള്‍ പോലും നമ്മളെ വെറുത്തേക്കാം .
നമ്മള്‍ ഇവിടെ വന്നത് നമ്മുടെ സമ്മതത്തോടെ അല്ല ,ഇവിടെ നിന്ന് പോകുമ്പോഴും നമ്മുടെ സമ്മതം ആരും ചോദിക്കില്ല.ഏതുസമയത്തും നമ്മളെ പറഞ്ഞയച്ചവര്‍ തിരിച്ചു വിളിക്കും എന്നോര്‍ക്കുക. യാതൊരു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യാതെ പിശുക്കന്മാരായി ധനം കൂട്ടിവെച്ചു ജീവിച്ചവര്‍ക്ക് സ്വര്‍ഗത്തിലെ കൊടീശ്വരന്മാരാകാം എന്ന് മാത്രം , പക്ഷെ ഈ ലോകത്ത് അവര്‍ മനസമാധാനവും, സന്തോഷവും എന്തെന്നു അറിഞ്ഞിട്ടുപോലുമുണ്ടാകില്ല . ഒരിക്കല്‍ ആളി കത്താന്‍ തുടങ്ങിയാല്‍ എത്ര വെള്ളമോഴിച്ചാലും കെടാത്ത 'തീ'യാണ് 'ആര്‍ത്തി'  എന്ന് പറഞ്ഞു കേള്‍ക്കുന്നു  , അതും  ഉപേക്ഷിക്കുക. ആഗ്രഹങ്ങളെ പരിമിതപ്പെടുത്തുക ,ദുരാഗ്രഹം നമുക്ക് വേണ്ട . ഇവിടെ ഈ ഭൂമിയില്‍ ഉണ്ടായിരുന്നതെല്ലാം ഇവിടെ പണ്ടും ഉണ്ടായിരുന്നതാണ് ഇനിയും അതുപോലെ തന്നെ നിലനില്‍ക്കും. ഇതിനൊന്നും നാം കര്‍ത്താവല്ല .അവകാശം സ്ഥാപിക്കുകയും വേണ്ട. സര്‍വ ശക്തന്‍ നമുക്ക് മാത്രം നല്‍കിയ സിദ്ധികളായ  പുഞ്ചിരിക്കാനുള്ള കഴിവും  പിന്നെ അല്പം വിശേഷബുദ്ധിയും,സ്നേഹം എന്ന ചേതോവികാരം  പ്രകടിപ്പിക്കാനുള്ള ഒരു കഴിവും മനുഷ്യനു  മാത്രം നല്‍കിയിട്ടുണ്ട് സൃഷ്ട്ടി കര്‍ത്താവ് .  അത്  ഉപയോഗിച്ച് അല്പകാലം കൂടി ഇവിടെ കഴിയാം എന്നുമാത്രം .

ഇയാള്‍ ആരാണ് ശങ്കരാചാര്യ സ്വാമികളോ മറ്റോ ആണോ ഇതൊക്കെ എഴുതി പോസ്റ്റ്‌ ചെയ്യാന്‍ എന്ന് ചിലപ്പോള്‍ ചിലരെങ്കിലും വിചാരിക്കാന്‍ സാധ്യതയുണ്ട് . ഞാന്‍ അങ്ങിനെയൊന്നും ഉള്ള ഒരാളല്ല –പണ്ഡിതനുമല്ല,എഴുത്തുകാരനുമല്ല വളരെ എളിയ ജീവിതം നയിക്കുന്ന ഒരു സാധാരണ മനുഷ്യന്‍. പക്ഷെ എന്താണന്നു അറിയില്ല എന്നെ സംബന്ദിച്ചു ജീവിതം ഒരു തീചൂളയായി തീര്‍ന്ന പോലെ ഒരനുഭവം. അതില്‍ നിന്നും ചുട്ടുപഴുത്ത കനല്‍ക്കട്ടകള്‍ നാലു ഭാഗത്തു നിന്ന് മാത്രമല്ല ആറു ഭാഗത്തു നിന്നും തലയില്‍ വന്നു പതിക്കുന്നു. അപ്പോള്‍ പിന്നെ ഈ  അഗ്നി   ജ്വാല കൊണ്ട്  ചുറ്റുമുള്ളവര്‍ക്ക് പ്രകാശം ചൊരിയാനോന്നും എനിക്കായില്ല. ചൂടും നീറ്റലും  അസ്സഹ്യമാകുമ്പോള്‍ ഉറക്കമില്ലാത്ത രാത്രികളില്‍  വായിക്കാന്‍ പുസ്തകങ്ങള്‍   തേടി ഞാന്‍ അലയും. അങ്ങിനെ എന്റെ മനസും ചിന്തകളും ചെന്നെത്തിയത് ചെറുപ്പകാലത്ത് വായിച്ചു തള്ളിയ പുസ്തകങ്ങളിലും ധര്‍മശാസ്ത്രങ്ങളിലും മറ്റുമായിരുന്നു. അവിടമെല്ലാം  ഇതിനൊരു പരിഹാരം തേടികൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അവസാനം എനിക്ക് ഞാന്‍ തേടിയ സത്യം അനുഭവപ്പെട്ടു തുടങ്ങി .എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍ പറ്റുന്ന വിധമുള്ള ഒരു ഊര്‍ജപ്രവാഹമായിരുന്നു.  അത്   അക്ഷരങ്ങളാല്‍ കൈമാറുക എളുപ്പമല്ലെങ്കിലും ഒരു ചെറിയ ശ്രമം .എനിക്കറിവുള്ള ഭാഷയില്‍  ഞാന്‍ ഇവിടെ രേഖപ്പെടു ത്തുന്നു  എന്ന് മാത്രം കരുതുക.  


  

No comments:

Post a Comment