Saturday, December 26, 2015

Karicheri Tharavad


ഉണിച്ചൂര്‍ കോവിലകം വട്ടകയം കരിച്ചേരി തറവാട് 

ചരിത്രം അത് ഒരു നാടിനറെതായാലും ഒരു തറവാടിന്റെതായാലും  നാം മനസിലാക്കുന്നത്‌ പ്രധാനമായും മൂന്നു രീതികളിലാണല്ലോ  വാമൊഴിയായും വരമൊഴിയായും പുരാവസ്തു ഗവേഷണങ്ങള്‍ വഴിയായും മറ്റും ,അങ്ങിനെ കിട്ടിയ  അറിവുകള്‍ വെച്ച് തങ്ങള്‍ക്കു നഷട്ടപ്പെട്ടു പോയി എന്നു കരുതിയ ഒരു തറവാടിന്റെ വേരുകള്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിയിരിക്കുകയാണ് ഇവിടെ . കഴിഞ്ഞു പോയ കാലത്തേക്ക് തിരിച്ചുപോയി അന്നത്തെ അവസ്ഥകള്‍ എന്തൊക്കെയായിരുന്നുവെന്ന് മനസിലാക്കാന്‍ നമുക്ക് പറ്റില്ലല്ലോ . അതിനാല്‍ പോയിപ്പോയ കാലങ്ങള്‍ ബാക്കിവേച്ചിട്ടുള്ള അവശിഷ്ട്ടങ്ങള്‍ കണ്ടുപിടിച്ചു അവ വിശകലനം ചെയ്തു കുറേ ക്കൂടി സമീപസ്ഥമായ ഭൂതകാലം ചിലപ്പോള്‍ മനസിലാക്കാന്‍ സാധിച്ചേക്കാം . പഴയകാലത്തെ താളിയോലഗ്രന്ഥങ്ങൾ, ശിലാലിഖിതങ്ങൾ, പണ്ടുകാലത്തുള്ളവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ മുതലായവയാണ് അവയിൽ ചിലത് . അങ്ങിനെ പറഞ്ഞു കേട്ടതും വായിച്ചറിഞ്ഞതും  മറ്റുള്ളവരില്‍ നിന്നും ചോദിച്ചു മനസിലാക്കിയതുമായ  ചില  വിവരങ്ങള്‍ ഞാന്‍ ഇവിടെ കുറിച്ചിടുന്നു .വരും തലമുറകളുടെ അറിവിലേക്കായി .തറവാടും ,തറവാടിത്വവും, കുടുംബവും,കുടുംബ മഹിമയും ഒക്കെ നാം തിരഞ്ഞെടുക്കുന്നതല്ലല്ലോ  അത് ഈശ്വരന്‍ നമുക്കു  നല്‍കുന്ന വരദാനം തന്നെ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കുടുംബ ബന്ധങ്ങള്‍ക്ക് ഏറേ പ്രാധാന്യം കല്‍പ്പിക്കപ്പെടെണ്ടതുണ്ട്  .

പുരാതന കാലം മുതല്‍ ഉത്തര മലയാള ദേശത്തിലെ പ്രസിദ്ധവും പ്രബലവുമായ ഒരു നായര്‍ തറവാടാണ് കരിച്ചേരി തറവാട് .  വെങ്ങയില്‍ തറവാട്ടിലെ ഒരു വിഭാഗം നായന്മാര്‍ വട്ടകയത്തു ആസ്ഥാനമാക്കി വട്ടകയത്തു ചാമുണ്ടി അമ്മയെ ധര്‍മ്മ ദൈവമായി സങ്കല്‍പ്പിച്ചു ഉപാസിച്ചു വന്നു . പയസ്വിനി പുഴയുടെ (പാണത്തൂര്‍ പുഴ ) വടക്കേ കരയിലും ,ചന്ദ്രഗിരി (പെര്യത്ത്   ) പുഴയുടെ തെക്കേ കരയിലും പെട്ട 'കാക്ക തുരുത്തി ' എന്ന ഭൂപ്രദേശം പിടിച്ച്  കണ്ണാടി തോടു   വരെയുള്ള വിശാലമായ ഭൂപ്രദേശം  അടക്കി വാണ തായും പറയപ്പെടുന്നു . മേലെ വട്ടകയത്തു നിലനിന്നിരുന്ന പ്രസിദ്ധമായ ഉണിച്ചൂര്‍ കോവിലകത്തിന്‍റെ ഭരണാധികാരം ഇവര്‍ക്കായിരുന്നു . ശാന്ത സ്വരൂപിണിയും രാജരാജേശ്വരിയുമായ ഉണിച്ചൂര്‍ ഭഗവതിയെയും കാര്‍ഷിക ദേവതയായി കുറത്തി അമ്മയെയും ആരാധിച്ചു വന്നിരുന്നു .
അക്കാലത്ത് കൊളത്തൂരിനടുത്ത കാരിശ്ശേരി എന്ന ഒരു സമ്പന്ന നമ്പൂതിരി കുടുംബാങ്കവുമായി ഉണ്ടായ വിവാഹ ബന്ധ പ്രകാരം അദ്ദേഹത്തില്‍ നിന്നും പൈത്രകമായി വിളക്കുമാടം ശ്രി മഹാവിഷ്ണു ക്ഷേത്രവും വിശാലമായ ഭൂസ്വത്തുക്കളും സിദ്ധിച്ചു വെന്നും പറയപ്പെടുന്നു .കാരിശേരിയുടെ പിന്തുടര്‍ച്ചക്കാരയതിനാല്‍ പില്‍ക്കാലത്ത്  'കരിച്ചേരി ' കുടുംബക്കാരായി  അറിയപ്പെട്ടു  എന്ന് ഐതീഹ്യം .   കാരിശ്ശേരി മനയിലെ  ഇളംതലമുറക്കാര്‍ ഇന്നും തളിപ്പറമ്പി നടുത്ത പുറക്കൂട് എന്ന സ്ഥലത്ത് താമസിച്ചു വരുന്നുണ്ട് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കാരിശ്ശേരി നമ്പൂതിരിയുമായി വിവാഹ ബന്ധത്തില്‍  ഏര്‍പ്പെട്ടപ്പോള്‍ ഉണ്ടായ  വേങ്ങയില്‍ തറവാട്ടിലെ സന്താന പരമ്പരകള്‍ തന്നെയാണ് ഇന്ന് കരിച്ചേരി തറവാട്ടുകാര്‍ എന്നറിയപ്പെടുന്നത് . ഇതു പോലെ മറ്റു ചില തറവാട്ടുകാരുമായും പ്രസിദ്ധമായ വേങ്ങയില്‍ തറവാടിനു രക്ത ബന്ധം ഉള്ളതായി പറയപ്പെടുന്നു . കോടോത്ത് , കരിച്ചേരി ,പുതുക്കിടി ,പെരിയ ,പേറ , ഐങ്കൂറന്‍, കണ്ണമ്പള്ളി എന്നിവ അതില്‍പ്പെടുന്നവയാണ് . ഈ കാരണത്താല്‍ ഈ കുടുംബക്കാര്‍ തമ്മില്‍ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാറില്ല . സാഹോദര്യ ബന്ധമാണ് അവര്‍ക്കുള്ളത് ...
കാലാന്തരത്തില്‍ വട്ടകയത്തെ ആരുഡ സ്ഥാനത്തു നിന്നും പാലായനം ചെയ്ത ഈ ജനസമൂഹം  പിന്നീട് കാസറഗോഡ് ജില്ലയിലെ പല സ്ഥലങ്ങളിളായി താവഴി തറവാടുകള്‍ സ്ഥാപിച്ചു വട്ടകയത്തു ചാമുണ്ടി അമ്മയെയും , വിഷ്ണുമൂര്‍ത്തിയെയും മറ്റു ഉപദേവന്മാരെയും ആരാദിച്ചു വരുന്നു .അത്തരം 14.താവഴികള്‍ ഇന്ന് നിലവില്‍ ഉണ്ട് .  സമൂഹത്തിന്‍റെ വിവിധ തലങ്ങളിലായി  അനേകം വീര ശൂരന്മാരും ,പ്രഗല്ഭന്മാരും ആയിട്ടുള്ള വ്യക്തിത്വങ്ങളെ മാതൃഭൂമിക്കു സംഭാവന ചെയ്ത ഒരു തറവാട് കൂടിയാണ് വടക്കേ മലബാറിലെ പ്രസിദ്ധമായ  ഈ  കരിച്ചേരി തറവാട്  .( വയല്‍ വീട് താവഴി.കൊളത്തൂര്‍ , കിഴക്കേ വീട് താവഴി .കൊളത്തൂര്‍ , പുതിയ കിഴക്കേ വീട് കൊളത്തൂര്‍, നടുവില്‍ വീട് .കൊളത്തൂര്‍ ,  കരിച്ചേരി മീത്തലെ വീട് , കോവ്വല്‍ വീട് താവഴി , പെരളം താവഴി ,വടക്കേക്കര താവഴി, തെക്കില്‍ താവഴി, പെരുംബള താവഴി, മുളിയാര്‍ കരിച്ചേരി താവഴി, ചെന്തളം കരിച്ചേരി താവഴി, കാടകം കരിച്ചേരി താവഴി, അടുക്കം കരിച്ചേരി താവഴി  ) എന്നിവ യാണ് ഈ താവഴികള്‍  . എന്നിരിക്കിലും ഇവരുടെയെല്ലാം മൂലാരൂഡ സ്ഥാനം ഇന്നും വട്ടകയത്തു ചാമുണ്ടിയുടെ തിരുസന്നിദ്ധിയില്‍ തന്നെയാണ് . കാലാന്തരത്തില്‍  ഈ സ്ഥലം അന്ന്യാധീന പ്പെട്ടു പോയിരുന്നെങ്കിലും സ്ഥലത്തിന്‍റെ  ഇപ്പോഴത്തെ  അവകാശിയായ  Adv. കോടോത്ത് സേതുമാധവന്‍ നായര്‍ നിരുപാധികം കരിച്ചേരി തറവാട്ടുകാര്‍ക്കു  ദേവസ്ഥാനം പണിയുവാനുള്ള സ്ഥലം വിട്ടുകൊടുക്കുകയും  അങ്ങിനെ തങ്ങളുടെ  ധര്‍മ്മ  ദൈവത്തെ പുനപ്രതിഷ്ട്ട ചെയ്തു അവരുടെ പഴയ തറവാടിന്റെ പുനരുദ്ധാരണ  പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു .  ഇപ്പോള്‍ വളരെ നല്ല നിലയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തീര്‍ന്നിരിക്കുന്നു . തറവാട്ടിലെ മുതിര്‍ന്ന അങ്ങളുടെയും വളര്‍ന്നു വരുന്ന യുവ തലമുറയുടെയും അടങ്ങാത്ത ആവേശവും പരിശ്രമവും ഗള്‍ഫ്‌ നാടുകളില്‍ ജോലി ചെയ്യുന്നവരുടെ വിപുലമായ കൂട്ടായിമയും ഈ വിജയത്തിന്‍റെ പിറകില്‍ ഉണ്ടായിരുന്നു എന്ന വസ്തുത ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും . 

ഇന്നു കുടുംബങ്ങളുടെയും ,കുടുംബ ബന്ധങ്ങളുടെയും മൂല്ല്യം കുറഞ്ഞു വരുന്ന കാലഘട്ടമാണല്ലോ , പ്രത്യേകിച്ചും നമ്മുടെ ഇളം തലമുറകള്‍ക്കിടയില്‍ . ഞാനും , എന്റെ ഭാര്യയും മക്കളും മാത്രമാണ്‌ ലോകം എന്ന നിലയിലേക്ക്‌ എത്തികഴിഞ്ഞിരിക്കുന്നു  . ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ അതിനപ്പുറം ഉള്ള കാര്യങ്ങള്‍ അവര്‍ക്ക് ചിന്തിക്കാന്‍ പോലും നേരമില്ല .. നമുക്ക് മഹത്തരമായ ഒരു പാരമ്പര്യം ഉണ്ടായിരുന്നു മഹത്തരമായ സംസ്കാരം ഉണ്ടായിരുന്നു . വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുടുംബക്കാരെല്ലാവരും ഒത്തു ചേരാന്‍ അവസരം നല്‍കുന്ന തെയ്യം തിറ തുടങ്ങിയ ആഘോഷങ്ങള്‍ ഉണ്ടായിരുന്നു .തറവാട്' എന്ന കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്നു എന്നതൊന്നും അവര്‍ക്കറിയില്ല. ഈ വക കാര്യങ്ങള്‍  കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ഇങ്ങിനെയുള്ള നവീകരണ പ്രവര്‍ത്തനങ്ങളും കുടുംബ കൂട്ടായിമകളും  വളരെയധികം സ്വാധീനം ചെലുത്തട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ അരമണിക്കൂറെങ്കിലും നമ്മുടെ കുട്ടികള്‍ക്കായി കുടുംബ ബന്ധങ്ങളെ കുറിച്ചും, അതിനു ഇപ്പോള്‍ നേരിട്ടിരിക്കുന്ന മൂല്ല്യ ശോഷണത്തെ കുറിച്ചും,   നമ്മുടെ ആചാരാനുഷ്ട്ടാനങ്ങളെ  കുറിച്ചും , പിന്നേ നമുക്ക് ഒരു മഹത്തരമായ ഒരു പൈതൃക സംസ്കാരം ബാക്കി വെച്ചിട്ട് നമുക്ക് എത്രയോ മുന്‍പേ നടന്നു പോയ നമ്മുടെ പിതാമഹന്മാരെ കുറിച്ചും മറ്റും  മനസിലാക്കി കൊടുക്കാന്‍ ഒരല്‍പ്പം സമയം കണ്ടെത്തേണ്ടിയിരിക്കുന്നു .  എന്നാല്‍ നമുക്ക് നമ്മുടെ പൂര്‍വികരെ എന്നും ആദരിക്കാനും സ്നേഹിക്കാനും കഴിയുന്ന നമ്മുടെ സാംസ്കാരിക മുല്ല്യങ്ങളെ എന്നും കത്തു സൂക്ഷിക്കാന്‍ പ്രാപ്തമായ ഒരു യുവ തലമുറ വളര്‍ന്നുവരും . കൂടാതെ കാലത്തിന്‍റെ കുത്തൊഴുക്കില്‍ നശിച്ചു കൊണ്ടിരിക്കുന്ന എത്രയോ തറവാടുകള്‍  ഇനിയും ഉയര്‍ന്നു വരേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യം കൂടിയാണ് . ഒരു വടാ  വൃക്ഷത്തിന്റെ വേരുകള്‍ നല്ല ഉറപ്പുള്ളതും ഫല പുഷ്ട്ടിയുള്ളതുമായ സ്ഥലത്തു വ്യാപിച്ചാല്‍ മാത്രമേ അതില്‍ നല്ല കായികളും ,ഇലകളും ഉണ്ടാകുകയുള്ളൂ വേരുമായിട്ടുള്ള ബന്ധം എന്നും നിലനില്‍ക്കാനും ഇത് ആവശ്യമാണ്‌ .ഏതു പ്രതികൂല കാലാവസ്ഥയിലും പിടിച്ചു നില്‍ക്കാന്‍ അതിലെ ഓരോ ഇലകള്‍ക്കും ,കായകള്‍ക്കും  സാധിക്കും . ഇതുപോലെ തന്നെയാണ് നമ്മുടെ കുടുംബവും . അതിന്റെ വേരുകള്‍ തന്നെയാണ് തറവാട് എന്ന് പറയുന്നത് .അതിനെ നല്ല രീതിയില്‍ പരിപാലിച്ചു കൊണ്ടുവന്നാല്‍ കുടുംബത്തിലെ ഓരോ വ്യക്തിക്കും പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിക്കാന്‍ കഴിയുക തന്നെ ചെയ്യും .പരസ്പര സ്നേഹവും സാഹോദര്യവും, ആപല്‍ ഘട്ടങ്ങളില്‍ ഉള്ള കൂട്ടായിമയും എന്നും നിലനില്‍ക്കും. രക്ത ബന്ധങ്ങള്‍ക്കു വളരെയധികം വില കല്‍പ്പിച്ചിരുന്ന ഒരു നല്ല കാലമായിരുന്നു നമുക്കു നഷ്ട്ടപ്പെട്ടുപോയ അല്ലങ്കില്‍ നാം നഷ്ട്ടപ്പെടുത്തിയ ആ കാലഘട്ടം . കുടുംബ വൃക്ഷത്തിലെ ഒരു ഇല കരിഞ്ഞു വീഴുമ്പോള്‍ മറ്റിലകള്‍ക്കും   അതിന്‍റെ വേദന അറിയുമായിരുന്നു അന്നു  . അത്രമേല്‍ പരസ്പരം ബന്ധപ്പെട്ടതായിരുന്നു പഴയ കുടുംബ വ്യവസ്ഥ .

 ഇതുപോലുള്ള മഹത്തരങ്ങളായ കാര്യങ്ങള്‍ ചെയ്യുവാന്‍ മുന്‍പോട്ടു വരുന്ന വ്യക്തികളുടെ പരിശ്രമങ്ങളെ സമൂഹം എന്നും ബഹുമാനിക്കും ,സ്നേഹിക്കും .  ഒരു തറവാടിന്റെ മൊത്തത്തില്‍ ഉള്ള ഉന്നമനം എന്നു പറഞ്ഞാല്‍ അതിലെ ഒന്നോ രണ്ടോ വ്യക്തികള്‍ സാമ്പത്തീകമായും തൊഴില്‍ പരമായും മുന്‍പന്തിയില്‍ എത്തിയതു കൊണ്ടുമാത്രം ആയില്ല . എല്ലാവരും നല്ല നിലയില്‍ എത്തണം അതിനു നമ്മുടെ വേരുകള്‍ ഉറച്ചതും ശുചി യുള്ളതുമായ  സ്ഥലത്ത് തന്നെയുണ്ടാകണം . അതിന്‍റെ പേരായിരിക്കണം 'തറവാടു ' അവിടെ ആഘോഷങ്ങളും അനുഷ്ടാനങ്ങളും നടക്കണം . വര്‍ഷത്തില്‍ ഒരിക്കലെങ്കിലും തറവാട്ടുകാര്‍ എല്ലാവരും ഒത്തുകൂടണം . സ്നേഹാദരങ്ങള്‍ പരസ്പരം പങ്കു വെക്കണം .അവിടെ ധര്‍മ്മ ദൈവങ്ങള്‍ ഉറഞ്ഞാടണം . ഇനിയും എത്രയോ കാലങ്ങള്‍ . എങ്കില്‍ നമ്മുടെ കുടുംബത്തിലും സമാധാനവും സന്തോഷവും കളിയാടും . ഒരു അരയാല്‍ വൃക്ഷത്തിലെ ഇലകളും കയികളും എപ്രകാരം അതിന്‍റെ വേരുകളും തടിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നുവോ അതു പോലെ ഒരു അയിക്യ ബോധം നമ്മില്‍ വളര്‍ന്നു വരും ... അതിനു വട്ടകയത്തു ചാമുണ്ടി അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്നുള്ള പ്രാര്‍ഥനയോടെ ശുഭം '....

 2016-January-18,19,20,21,22. തീയതികളില്‍ പ്രതിഷ്ട്ടാ ബ്രഹ്മ കലശവും , കളിയാട്ട മഹോത്സവവും നടത്താന്‍  തീരുമാനിച്ചി രിക്കുകയാണ് തറവാട്ടുകാര്‍ .

.

NB. വിവരങ്ങള്‍ക്കു    കടപ്പാട് '-  കരിച്ചേരി രാമകൃഷ്ണന്‍ നായര്‍ .കഞ്ഞങ്കാട്

Friday, October 9, 2015

Roof top water harvesting



മഴ വെള്ള സംഭരണത്തില്‍ നൂതന സാങ്കേതിക വിദ്യയുമായി Dr. Prof, ചെരിപ്പാടി ബാലകൃഷ്ണന്‍ നായര്‍.




വീടുകളുടേയും മറ്റു കെട്ടിടങ്ങളുടേയും മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം ഭൂമിക്കടിയിലോ, അല്ലെങ്കില്‍ ഉപരിതലത്തിനു മുകളിലോ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളില്‍ സംഭരിച്ച് പിന്നീട് ജലക്ഷാമം അനുഭവപ്പെടുന്ന സമയത്ത് ഉപയോഗിക്കാനുള്ള സംവിധാനത്തെയാണല്ലോ നാം  മഴവെള്ള സംഭരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മേല്‍ക്കൂരയില്‍ നിന്നും മഴവെള്ളം സംഭരിക്കുന്നതാണ് ഈ സംവിധാനത്തിലെ ഒരു രീതി. മേല്‍ക്കൂരിയില്‍ പതിക്കുന്ന ശുദ്ധമായ മഴവെള്ളത്തെ പ്ലാസ്റ്റിക്, ഓട് അഥവാ പുല്ലും ഇലയും ഒഴിച്ച് മറ്റെന്തെങ്കിലും കൊണ്ട് തടഞ്ഞു നിര്‍ത്തി പി.വി.സി.പൈപ്പുകളിലൂടെ സംഭരണ ടാങ്കിലേക്കെത്തിച്ച് വീടുകള്‍ക്കാവശ്യമായ ശുദ്ധജലം സംഭരിച്ചു വെക്കാവുന്നതാണ്.മേല്‍ക്കൂരയില്‍ നിന്നും സംഭരിക്കുന്ന മഴവെള്ളത്തെ താഴെ വച്ചിരിക്കുന്ന തൊട്ടിയിലേക്കോ അല്ലെങ്കില്‍ പരമാവധി 500 ഘന മീറ്റര്‍ വ്യാപ്തമുള്ള ഭൂഗര്‍ഭ സംഭരണിയിലേക്കോ തിരിച്ചുവിടാവുന്നതാണ്. പല നൂറ്റാണ്ടുകളായി വിവിധ തരം മഴവെള്ള സംഭരണ സംവിധാനങ്ങള്‍ നിലവിലുണ്ടായിരുന്നതായി ചരിത്രം സൂചിപ്പിക്കുന്നു.കുടിവെള്ളത്തിന്റെ ആവശ്യത്തിനായി ഭൂഗര്‍ഭജലമോ,  ഉപരിതല ജലമോ ലഭ്യമല്ലായിരിക്കാം .      ഭൂഗര്‍ഭജലനിരപ്പ് വളരെ ആഴത്തിലായിരുന്നാലും,ഭൂഗര്‍ഭജലം പല ലവണങ്ങളും കലര്‍ന്ന് കുടിക്കാന്‍ കൊള്ളാത്ത ഉപ്പു വെള്ളമായിരുന്നാലും ഇതായിരിക്കും സ്ഥിതി. ഉപരിതല ജലവും  മലീമസമായിരിക്കുമ്പോള്‍ പിന്നെ കുറഞ്ഞ ചെലവില്‍ കൈക്കൊള്ളാവുന്ന ഉചിതമായ രീതി മഴവെള്ള സംഭരണം തന്നെ ആയിരിക്കും. ഏറ്റവും ശുദ്ധമായ കുടിവെള്ളമാണ് മഴവെള്ളം. അതു നേരിട്ട് മേല്‍ക്കൂരയില്‍ വന്നു പതിക്കുകയും ചെയ്യുന്നു. മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന, ശരിയായ രീതിയില്‍ മൂടി സംരക്ഷിച്ചിരിക്കുന്ന സംഭരണ ടാങ്കുകളിലെ വെള്ളം നല്ല ഗുണമേന്മയുള്ളതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വീടുകളിലും, സ്‌കൂളുകള്‍, ആശുപത്രികള്‍ പോലുള്ള പൊതുവായ കെട്ടിടങ്ങളിലും മഴവെള്ള സംഭരണം അവലംബിക്കുക വഴി സ്വന്തം ആവശ്യങ്ങള്‍ക്കുള്ള കുടിവെള്ളം കണ്ടെത്താനാകും, കൂടാതെ വരുമാന മാര്‍ഗ്ഗങ്ങള്‍ക്കും സാധ്യതകള്‍ ഉണ്ടല്ലോ.പ്രൊഫ,C.ബാലകൃഷ്ണന്‍ നായര്‍ സ്വന്തം വീട്ടില്‍ നിര്‍മ്മിച്ച ചെലവ് കുറഞ്ഞ സംവിധാനത്തിന്‍റെ ഗുണമേന്മകള്‍ വിലയിരുത്താനും മനസിലാക്കാനുമായി അനേകം വിദഗ്ദ്ധര്‍ കോഴിക്കോടുള്ള അദ്ദേഹത്തിന്റെ വസതി സന്ദര്‍ശ്ശിച്ചു വരുന്നുണ്ട് . സാധാരണ മഴവെള്ള സംഭരണ സംവിധാനങ്ങള്‍ മേല്‍ക്കൂരയില്‍ നിന്നും മഴവെള്ളം സംഭരിച്ചു ഭൂതലത്തില്‍  നിര്‍മ്മിച്ചിരിക്കുന്ന ഫെറോ സിമന്‍റ് സംഭരണികളില്‍ ശേഖരിക്കുന്ന രീതിയാണ് അവലംബിച്ച് പോന്നിരുന്നത് .എന്നാല്‍ പ്രൊഫ, ബാലകൃഷ്ണന്‍ നായര്‍ അദ്ദേഹത്തിന്റെ ബഹുനില കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയുടെ മുകളില്‍ റൂഫില്‍ നിന്നും വെള്ളം ശേഖരിച്ചു ഫില്‍ട്ടര്‍ ചെയ്ത ശേഷം രണ്ടാമത്തെ നിലയുടെ റൂഫില്‍ വെച്ചിട്ടുള്ള ഏകദേശം 12 ല്‍ പ്പരം PVC.ടാങ്കുകളില്‍ (14000.Litter) സംഭരണ ശേഷി. ശേഖരിക്കുകയും അത് ഗ്രാവിറ്റി ഫ്ലോയില്‍ വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. കേരളത്തിലെ പല ബഹുനില കെട്ടിടങ്ങളിലും ഈ രീതി പരീക്ഷിച്ചു നോക്കാവുന്നതാണ് എന്ന് തോന്നുന്നു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ഇപ്പോള്‍ത്തന്നെ ഈ രീതി നടപ്പാക്കി കഴിഞ്ഞു എന്നാണു അറിയാന്‍ കഴിഞ്ഞത് .രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ കളക്ടരുടെ ഫണ്ടില്‍ നിന്നും 1.8.ലക്ഷം രൂപ ചിലവഴിച്ചു നിര്‍മ്മിതി കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് നൂതന മാതൃക യിലുള്ള സംഭരണി സ്ഥാപിച്ചത് . ടെറസ്സിലെ ഫൈബര്‍ മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം ഒഴുക്കി താഴെ ഘടിപ്പിച്ച PVC പാത്തിയിലേക്ക് വീഴ്ത്തി ഓട്ടു കഷ്ണം ,ചിരട്ടക്കരി, ബേബി മെറ്റല്‍ , ചരല്‍, മണല്‍ എന്നിവ ഉപയോഗിച്ചുള്ള അരിപ്പയിലൂടെ കടത്തി വിട്ടു അലുമിനിയം ബേസിലൂടെ തൊട്ടു താഴെയുള്ള 1000.LITTER ഫൈബര്‍ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നു .പിന്നീട് പി വി സി പൈപ്പ് വഴി മറ്റു ടാങ്കുകളിലേക്കും തുടര്‍ന്ന് ഉപയോഗ സ്ഥലത്തേക്കും ജലം എത്തിക്കുന്നു.  വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം പൊതുവേ ശുദ്ധമായിരിക്കും എന്നതിനാല്‍ തന്നെ അത് ഉപയോഗിക്കുന്നതിനു മുമ്പായി പ്രത്യേകിച്ച് ശുദ്ധീകരണം ചെയ്യേണ്ടതില്ല വളരെ ലളിതമായ രീതിയില്‍ വീടുകളില്‍ ചെയ്യാവുന്ന രീതിയിലാണ് സിവില്‍ സ്റ്റേഷനില്‍ ചെയ്യിതിരിക്കുന്നത്. 
 ഫൈബര്‍ മേല്‍ക്കൂരയുള്ള വീടുകളില്‍ അതുപയോഗിച്ചും അല്ലാത്തിടങ്ങളില്‍ മേല്‍ക്കൂര നിര്‍മ്മിച്ചുമാണ് ഇത് സാദ്ധ്യമാക്കുന്നത്. പമ്പ് ചെയ്യേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ വൈദ്ധുതിയും ലാഭിക്കാം . കോഴിക്കോട് മെഡിക്കല്‍ കോളേജ് പത്തോളജി വിഭാഗം പ്രൊഫസര്‍ ആയിരുന്ന സി .ബാലകൃഷ്ണന്‍ നായര്‍ ആണ് ഈ സംവിധാനം ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. ശാരീരിക അവശതകള്‍ ഏറെയുണ്ടെങ്കിലും അതെല്ലാം മറന്നു കൊണ്ട്  ഊര്‍ജസ്വലതയും .ശുഭാപ്തി വിശ്വാസവും മാത്രം കൈമുതലാക്കിക്കൊണ്ട് നാളെ വരാന്‍ പോകുന്ന അല്ലങ്കില്‍ നാം വരും കാലങ്ങളില്‍ അനുഭവിച്ചറിയാന്‍ പോകുന്ന ജല ദൌര്‍ലഭ്യത്തിന്റെ കെടുതികളെ നേരിടാന്‍ നമ്മേ  ഇപ്പോള്‍ തന്നെ പ്രാപ്തരാക്കാന്‍ വേണ്ടിയാണല്ലോ അദ്ദേഹം അക്ഷീണം പരിശ്രമിക്കുന്നത്. നമ്മുടെ ദൈനം ദിന ജീവിത രീതികളും സാങ്കേതിക വിദ്ധ്യകളും നിമിഷം പ്രതി മാറിക്കൊണ്ടിരിക്കുകയാണല്ലോ .അങ്ങിനെയുള്ള ഈ കാലഘട്ടത്തില്‍ മഴവെള്ള സംഭരണത്തിന്റെ പഴഞ്ചന്‍ സമ്പ്രദായത്തില്‍ നിന്നും ഒരു നൂതന സാങ്കേതിക വിദ്ധ്യയിലേക്ക് നമ്മെ കൈ പിടിച്ചു കൊണ്ടുപോകുന്ന Dr.Prof. C. ബാലകൃഷ്ണന്‍ നായരെ കുറിച്ച് നമുക്ക് അഭിമാനിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ നൂതന സാങ്കേതിക വിദ്യകള്‍ നമുക്കും ഒന്ന് പരീക്ഷിച്ചു നോക്കാമല്ലോ . അങ്ങിനെ എങ്കില്‍ വെള്ളമന്വേഷിച്ച് അലഞ്ഞു തിരിയേണ്ട ഗതികേട് ഇതിനാല്‍ നമുക്ക് ഒഴിവായി കിട്ടുകയും ചെയ്യില്ലേ, സ്ത്രീകളും, കുട്ടികളും, വളരെ  ദൂരെ നിന്നും വെള്ളം നിറച്ച കുടങ്ങളും തലയിലേന്തി നടന്നു വരുന്ന ആ കാഴ്ച നമുക്ക് ഇനിമുതല്‍ കാണേണ്ടി വരില്ല .ശുദ്ധജലവുമേന്തി ഒരു കിലോ മീറ്റര്‍ ദൂരം നടക്കേണ്ടതിന്റെ ആവശ്യകത തന്നെ ഇല്ലാതാക്കും ഈ മഴവെള്ള സംഭരണ രീതി എന്നതിന് ഒരു സംശയവുമില്ല . 
എന്റെ നാട്ടുകാരനും കുടുംബ പരമായി ബന്ധുവും കൂടിയാണ് അദ്ദേഹം.  പരേതരായ കോടോത്ത് മാധവന്‍ നായരുടെയും ചെരിപടി കാര്‍ത്ത്യായിനി അമ്മയുടെയും മകനാണു Dr. ബാലകൃഷ്ണന്‍ നായര്‍ . കാഞ്ഞംകാടായിരുന്നു സ്വദേശ മെങ്കിലും ജോലി സംബന്ധമായ കാരണങ്ങളാല്‍ സ്ഥിര താമസം കോഴിക്കോടേക്കു  മാറ്റുകയായിരുന്നു . അനേകം സാങ്കേതിക വിദഗ്ദ്ധരില്‍ നിന്നും വിശിഷ്ട്ട വ്യക്ത്തികളില്‍ നിന്നും അഭിനന്ദങ്ങളും പ്രോത്സാഹനങ്ങളും അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരിക്കുകയാണ്.  പല പത്ര മാധ്യമങ്ങളും ചാനലുകളും അദ്ദേഹത്തിനു അകമഴിഞ്ഞ സപ്പോര്‍ട്ടുകളുമായി രംഗത്തു വന്നിരിക്കുന്നു എന്നത് തന്നെ അദ്ദേഹം ആവിഷ്ക്കരിച്ച പദ്ധതിയുടെ ഗുണങ്ങള്‍ വിളിച്ചറിയുക്കുന്നതാണ് . Contact Dr. Balakrishnan Nair - Mob- 9400586040 












Friday, January 30, 2015

K.K.Venugopal. Kottayam Kadamkot


K.K. വേണുഗോപാലന്‍ 

Adv.K.K.Venugopal



പ്രമുഖനും ഭരണഘടനാവിദഗ്ധനുമാണ് പത്മവിഭൂഷണ്‍ നേടിയ കെ കെ വേണുഗോപാല്‍.  സുപ്രീം കോടതിലെ മുതിര്‍ന്നവരില്‍  കഴിവുറ്റ വക്കീല്‍ കൂടിയാണ് . രാഷ്ട്ര ത്തിന്റെ ഭരണ പരമായ കാര്യങ്ങളില്‍  രാഷ്ട്രപതി പോലും  ചില  അവസരങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായം തേടിയിരുന്നു . മാനൂഷീക  മൂല്യങ്ങള്‍ക്ക് അങ്ങേയറ്റം വില കല്‍പ്പിച്ചുകൊണ്ട് സാമൂഹ്യ പുരോഗതിയില്‍ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി എടുത്തുപറയത്തക്കതാണ് . 1979-80. കാലത്ത്  ഇദ്ദേഹം ഇന്ത്യയുടെ അടീഷണല്‍ സോളിസിറ്റര്‍ ജനറല്‍  എന്ന പദവിയും കൂടാതെ  International Association for Lawyers. President കൂടിയാരുന്നു. ഇവയൊന്നും കൂടാതെ ചരിത്രപരമായ പല പ്രമാദ കേസുകളിലും Pondichery Assembly Speaker election case, dismissal of  Karunanidh's  Ministry during emergency period, Babri Masjid case, Mandal Commission തുടങ്ങിയവയില്‍ Adv. വേണുഗോപാലിന്റെ സാനിദ്ധ്യം എടുത്തുപറയത്തക്കതാണ് . പ്രമുഖ അഭിഭാഷകനായിരുന്ന  പരേതരായ ബാരിസ്റ്റര്‍ എം.കെ നമ്പ്യാരുടെയും (മേലത്ത് കൃഷ്ണന്‍ നമ്പിയാര്‍ )  കോട്ടയം കടാംകോട്ടു കല്യാണികുട്ടി അമ്മയുടെയും മകനായി 1931-Aug-6.  ജനിച്ച അദ്ദേഹം ആറു പതിറ്റാണ്ടായി നിയമരംഗത്ത് സജീവമാണ്. 2002ല്‍ പത്മഭൂഷണ്‍ നല്കി  ആദരിച്ചിരുന്നു. ഭൂട്ടാന്‍ ഭരണഘടന തയ്യാറാക്കിയ സമിതിയില്‍ അംഗമായിരുന്ന കെ കെ വേണുഗോപാല്‍ ഇപ്പോള്‍ നേപ്പാള്‍ ഭരണഘടന  നിര്‍മ്മാണ  സമിതിയിലും അംഗമാണ്. ദല്‍ഹി  സര്‍ക്കാരാണ്  അദ്ദേഹത്തെ പത്മവിഭൂഷണ്‍ പുരസ്കാരത്തിനായി നാമ നിര്‍ദ്ദേശം   ചെയ്തത്. കയ്യൂര്‍ കേസില്‍ ബ്രിട്ടീഷ് പോലീസിനു വേണ്ടി ഹാജരായത് ഇദ്ദേഹമായിരുന്നു . കാഞ്ഞംകാട്ടേ പരേതനായ ശ്രീ ചെരിപാടി കുഞ്ഞികണ്ണന്‍ നായരുടെ (മാലോം പട്ടേലര്‍ ) മകള്‍ Late-  കോണത്ത് ശാന്തയാണ് ഭാര്യ. ഈ കഴിഞ്ഞ - 2015-Jan-26.നു രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ  പദ്മവിഭൂഷന്‍  അദ്ദേഹം സ്വീകരിക്കുമ്പോള്‍ അടുത്തു നിന്നുകൊണ്ട്   സന്തോഷം പങ്കിടാന്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി  ഇല്ലാതെപോയി . കാഞ്ഞംകാട്ടെ  പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി K. മാധവന്‍റെ അര്‍ദ്ധ സഹോധരന്‍റെ മകനുമാണ് ഇദ്ദേഹം . അദ്ദേഹത്തിനു   ഇപ്പോള്‍  പദ്മ വിഭൂഷന്‍ ബഹുമതി
 നല്‍കി രാഷ്ട്രം ആദരിച്ചതില്‍  അദ്ദേഹത്തിന്റെ നാട്ടുകാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക്    വളരെയധികം അഭിമാനമുണ്ട് ... കഞ്ഞങ്കാടിന്റെ മാത്രമല്ല മലയാളികളുടെ മുഴുവന്‍ അഭിമാന പാത്രമാണ് Adv.KK.Venugopal.   കാസറഗോഡ് ജില്ലയില്‍ കഞ്ഞങ്കാടിനടുത്തു ഇടത്തോട് എന്ന സ്ഥലത്ത്  Shantha Venugopal memorial  charitable Hospital എന്ന പേരില്‍ വളരെ വൃത്തിയും വെടിപ്പും ആധുനിക സ്വകാര്യങ്ങള്‍  ആവശ്യത്തിനു ഉള്ളതുമായ ഒരു ആശുപത്രി  ഇപ്പോള്‍  നിര്‍മ്മിച്ച്‌ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു . സമ്പത്തീകമായി വളരെ പിന്നോക്കം നില്‍ക്കുന്ന മലയോര വാസികള്‍ക്ക് ഇത് ഒരനുഗ്രഹം തന്നെയാണ് എന്നതിന് സംശയമില്ല . രാജ്യം മുഴുവന്‍ ആദരിക്കുന്ന വ്യക്തിയും വളരെയധികം തിരക്കുകള്‍ ഉള്ള ആളായിരുന്നിട്ടും സ്വന്തം നാടിനെയും ജനങ്ങളെയും അദ്ദേഹം  ഇന്നും വളരെയധികം സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ഈ  ചാരിറ്റബിള്‍ ഹോസ്പിറ്റല്‍  . അദ്ദേഹത്തിന്റെ മഹത്തരങ്ങളായ സേവനങ്ങള്‍ തുടര്‍ന്നും നമ്മുടെ രാഷ്ട്രത്തിനും ജനങ്ങള്‍ക്കും ഇനിയും വളരെക്കാലം നല്‍കുവാനുള്ള  ആരോഗ്യവും ആയുസ്സും സര്‍വേശ്വരന്‍  അവര്‍ക്ക്  നല്‍കട്ടെ , അങ്ങിനെ നമ്മുടെ നാടിന്‍റെ യും മലയാളികളുടെയും മഹിമ രാജ്യം മുഴുവന്‍ അറിയപ്പെടട്ടെ.






Friday, January 2, 2015

വയനാട്ടു കുലവന്‍ (Vayanattu kulavan)




വയനാട്ടു കുലവന്‍ 

വയനാട്ടു കുലവന്‍

അല്‍പ്പം ചരിത്രം





അദ്ധ്യാത്മിക നവോദ്ധാനത്തിന്‍റെ കാലഘട്ടമാണല്ലോ ഇത്.പരസ്പര മാത്സര്യത്തിന്റെയും ഭയത്തിന്റെയും ലോകത്ത് നിന്നും സമാധാനത്തിന്റെയും ഭക്തിയുടെയും ലോകത്തേക്ക് ആത്മ ശാന്തിക്കായി ഒരു തീര്‍ത്ത യാത്ര.ഇന്നത്തെ ഭൌതിക ചുറ്റുപാടുകളില്‍ വിശ്വാസവും മനസമാധാനവും നഷ്ട്ടപ്പെട്ടു പോയ യുവതലമുറകളുടെ അധ്യാത്മികതയിലേക്കുള്ള തിരിച്ചു വരവ് അതുതന്നെയാണ് സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി മുടങ്ങി കിടന്നിരുന്നതും നമ്മുടെ അനുഷ്ട്ടാന കലകളായ തെയ്യകൊലങ്ങളുടെയും,കളിയാട്ടങ്ങളുടെയും, വയനാട്ടു കുലവന്‍ തെയ്യം കെട്ടുകള്‍, പെരുംകളിയാട്ടങ്ങള്‍ തുടങ്ങിയവുടെയും തിരിച്ചു വരവില്‍ പഴയ തലമുറകളോടൊപ്പം യുവ തലമുറകളുടെയും അക്ഷീണ പരിശ്രമം കൂടിയുണ്ടെന്നത് എടുത്തുപറയത്തക്കതാണ്. അവരും സജ്ജീവമായി ഈ വക കാര്യങ്ങളില്‍ ഇപ്പോള്‍ രംഗത്തുണ്ട്. വളരെ നല്ല കാര്യമാണ് ഇത്. ഇതുപോലുള്ള ഉത്സവങ്ങളില്‍ കൂട്ടായി പങ്കെടുക്കുന്ന ഒറ്റപ്പെട്ടു പോയ മനസുകളെ ഈശ്വര ഭക്തിയില്‍ നിന്നും ഉടലെടുക്കുന്ന ഏക ഭാവം കൂട്ടിയിണക്കുന്നു .ലൌകികതയുടെ കടന്നുകയറ്റത്തില്‍ പലതും നേടിയെടുക്കാനുള്ള ദുരാഗ്രഹത്തില്‍ മൃഗീയത അധികരിച്ച് പരിച്ചിന്നമായിപ്പോയ മാനവ രാശിക്ക് ജാതി മത ഭേതമന്യേ ഒരു ഏകത്വം പ്രാപ്ത്തമാക്കുന്ന ഇത് പോലുള്ള ആഘോഷങ്ങള്‍ ഉയര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്‌ എന്നാണു തോനുന്നത്.

ഇത്തരത്തില്‍ ഉത്തര കേരളത്തില്‍ പ്രചാരത്തില്‍ ഉള്ള ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വയനാട്ടു കുലവന്‍ ,വളരെ അധികം ജനങ്ങള്‍ ഒത്തുകൂടുന്നതും അന്നധാനത്തിനു വളരെയധികം പ്രാധാന്യം കല്പ്പിച്ചും അതുപോലെ ഏറ്റവും കൂടുതല്‍ ധനം ചിലവഴിച്ചും ഭക്തി പുരസരം നടത്തപ്പെടുന്ന ഒരു അനുഷ്ട്ടാനമാണ് ഈ തെയ്യംകെട്ടു . ഒരിക്കല്‍ നടന്നുകഴിഞ്ഞാല്‍ പിന്നീട് വര്‍ഷങ്ങള്‍ വേണം ഇത് വീണ്ടും നടത്താന്‍ എന്നത് തന്നെ ഇതിന്റെ മഹിമ വിളിച്ചറിയിക്കുന്നതാണ്. കൂടാതെ വളരെ വ്രത ശുദ്ധിയോടും ആത്മ ബലത്തോടും കൂടി കെട്ടിയാടെണ്ട തെയ്യമാണ്‌ വയനാട്ടു കുലവന്‍ .അതിനാല്‍ തന്നെ കെട്ടുന്ന ആള്‍ വളരെ ദിവസം വ്രതം ആചരിക്കണം എന്നുണ്ട് . ആഘോഷത്തിന് മുന്നോടിയായി തറവാട് വീടും പള്ളിയറയും പുതുക്കി പണിയുകയും ശുദ്ധി കലശം നടത്തുകയും വേണം . തറവാട്ടിലെ മറ്റു ദൈവ കോലങ്ങളെ കെട്ടിയാടിച്ചു അനുഗ്രഹം തേടുകയും വേണം കാർന്നോൻ, കോരച്ചൻ, കണ്ടനാർ കേളൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയ ശേഷമാണ് വയനാട്ടുകുലവൻ തെയ്യം വരുന്നത്. മൂന്നു ദിവസങ്ങളിലായാണ് തെയ്യം കെട്ടിയാടുന്നത്. മറയൂട്ടു കലവറ നിറയ്ക്കൽ എന്നിവ അതിനു മുന്നോടിയായി നടക്കുന്ന ഒരു ചടങ്ങാണ്.ഈഴവ സമുദായത്തില്‍ പെട്ടവരുടെ (തീയര്‍ സമുദായം ) തറവാടുകളിലാണ് അവരുടെ കുല ദൈവമായ വയനാട്ടു കുലവന്‍ അരങ്ങേറുന്നത്‘അടയാളം കൊടുക്കല്‍’എന്ന ചടങ്ങാണ് തെയ്യംകെട്ടു തീരുമാനിച്ചാല്‍ ആദ്യം നടക്കുന്നത്.തറവാട്ടു കാരണവരുടെയും തരവാട്ടഗങ്ങളുടെയും ക്ഷേത്ര സ്ഥാനികന്മാരുടെയും ,പൌര മുഖ്യന്മാരുടെയും ജനാവലിയുടെയും സാനിദ്ധ്യത്തില്‍ പ്രശ്ന വിധിപ്രകാരം ദിവസം തീരുമാനിക്കുകയും പ്രധാനപ്പെട്ട തെയ്യകൊലങ്ങളെ കെട്ടാന്‍ ഏല്‍പ്പിക്കുന്ന ചടങ്ങാണ് അടയാളം കൊടുക്കല്‍ . കൂവം അളന്നു കഴിഞ്ഞതിനു ശേഷമാണ്‌ അടയാളം കൊടുക്കല്‍ എന്ന ചടങ്ങ് നടത്താറുള്ളത് . വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് തെയ്യം കെട്ടുന്നത് . തിമിരി കനലാടിയെകൊണ്ട് പന്തമരത്തിന്റെ പന്തലിടുവിച്ചു കുലവന്‍ പണ്ട് തെയ്യമാടിയിരുന്നു .അതിനാലാണ് വയനാട്ടു കുലവന്‍ തെയ്യം കെട്ടുവാന്‍ വണ്ണാന്‍ സമുദായത്തിന് അവകാശം ലഭിച്ചത് .'കൂവം അളക്കല്‍’ ‘കൂവം അളക്കല്‍ എന്നത് .പരിസര പ്രദേശങ്ങളില്‍ ഉള്ള ക്ഷേത്രങ്ങളിലെക്കും ദേവസ്ഥാനങ്ങളിലേക്കും നെല്ല് അളന്നു കൊടുക്കുന്നതാണ് ഇത്. തെയ്യംകെട്ടു യാതൊരു വിഗ്നങ്ങളുമില്ലാതെ നടക്കുന്നതിനു വേണ്ടി പരിസര പ്രദേശങ്ങളിലെ ദേവി ദേവന്മാരെ പ്രീതിപ്പെടുത്തുന്ന പ്രാര്‍ത്ഥനാ പരമായ ഈ ചടങ്ങിനു വളരെ പ്രാധാന്യമുണ്ട്.അന്നു മുതല്‍ തെയ്യം കെട്ടു കഴിയുന്നത്‌ വരേ തറവാട്ടില്‍ അന്നദാനം ഉണ്ടായിരിക്കുംകലവറ നിറക്കല്‍’ ഓലയും പാലത്തൂണും ഉപയോഗിച്ച് തീര്‍ക്കുന്നതാണ് കലവറ. മൂന്നു ദിവസങ്ങളിലും അവിടെ എത്തുന്നവർക്ക് ഉച്ചയ്‌ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കും. ഇതിനാവശ്യമായ പച്ചക്കറികളും അരിസാധനങ്ങളും മറ്റും മുൻകൂട്ടി കലവറയിൽ എത്തിക്കുന്ന ചടങ്ങാണ് കലവറനിറയ്‌ക്കൽ. ഒരു പ്രത്യേക ദിവസം തെരഞ്ഞെടുത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭക്തജനങ്ങൾ ഒന്നിച്ച് സാധനസാമഗ്രികൾ കൊണ്ടുവരുന്ന ചടങ്ങാണിത്. ചെണ്ടമേളത്തോടെ വരിവരിയായി സ്ത്രീജനങ്ങളാണ് ഈ ചടങ്ങിനു മുന്നിട്ടിറങ്ങുന്നത് . പ്രശ്ന വിധി പ്രകാരം തീരുമാനിക്കുന്ന മുഹൂര്‍ത്തത്തില്‍ തെയ്യംകെട്ടു നടുത്തുന്ന തറവാട്ടുകാര്‍ ആദ്യമായി പച്ചക്കറികള്‍ ,തേങ്ങ തുടങ്ങിയ വിഭവങ്ങള്‍ കലവറയില്‍ എത്തിക്കുന്നു പിന്നീട് നാനാ ദേശങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ കായ് കറികള്‍ ഘോഷയാത്രയായി എത്തിക്കുന്നു . തെയ്യം തുടങ്ങി കഴിഞ്ഞാല്‍ വേറെ ചില അനുഷ്ട്ടാങ്ങള്‍ കൂടിയുണ്ട് അവ ‘ബോനം കൊടുക്കല്‍, ബപ്പിടല്‍, ചൂട്ടൊപ്പിക്കല്‍, മറ പിളര്‍ക്കല്‍ എന്നിവയാണ് .അവയെ കുറിച്ച് പിന്നീട് എഴുതാം.ആദ്ധ്യാത്മികതയില്‍ നാം വളരെ മുന്‍പിലാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിലും നാം ആരാധിക്കുന്ന ദേവി ദേവന്മാരെ കുറിച്ച് വളരെയൊന്നും അറിഞ്ഞുകൂടാ എന്നുള്ളതാണ് പരമാര്‍ത്ഥം. കലിയുഗത്തില്‍ നാമ ജപത്തിനും, പ്രാര്‍ത്തനയ്ക്കും തന്നെയാണ് പ്രാധാന്യം. നാം ഏതു ശ്രീകോവിലിനു മുന്‍പില്‍ പോയി കൈ കൂപ്പി നില്‍ക്കുമ്പോഴും എന്തെന്നില്ലാത്ത മനശാന്തി അനുഭവിക്കുന്നു പക്ഷെ ഭക്ത്തിയുടെ പൂര്‍ണ ഭാവം അനുഭവിക്കാനും ഫലപ്രാപ്തി കൈവരിക്കാനും അവിടെ വാഴുന്ന മൂര്‍ത്തിയുടെ അവതാര കഥയും, ലക്ഷ്യവും, ആചാര സമ്പ്രദായങ്ങളും അറിഞ്ഞിരിക്കേണ്ടതാണ് അല്ലങ്കില്‍ നമ്മള്‍ ചെയ്യുന്ന ആരാധനാ രീതികള്‍ വിരുദ്ധമായിരിക്കും. അനുഗ്രഹം തേടിയെത്തുന്ന നമ്മള്‍ക്ക് ദോഷമായിരിക്കും ഫലം . അതിനാല്‍ പ്രപഞ്ചത്തിന്റെ ശ്രിഷ്ട്ടി സ്ഥിതി ലയത്തിന് ആധാരമായ സാക്ഷാല്‍ കൈലാസനാഥന്റെ അംശാവതാരമായ വയനാട്ടു കുലവനെ കണ്ടു പ്രാര്‍ത്തിക്കുന്നവര്‍ക്ക് ദേവനെ അറിഞ്ഞു പ്രാര്‍ത്തിച്ചു അനുഗ്രഹം നേടുവാന്‍ ദേവന്റെ അവതാരവും വിളയാട്ടവും മഹിമയും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും എന്ന ഒരു ലക്ഷ്യവും എനിക്കു ഇല്ലായ്കയില്ല .അതിനാല്‍ എനിക്കറിയാവുന്ന സംഗതികളും, അറിവുള്ളവരില്‍ നിന്നും നേടിയെടുത്തതും,പുസ്തകങ്ങള്‍ വായിച്ചു കിട്ടിയതും എല്ലാംകൂടി കലര്‍പ്പില്ലാതെ ഇവിടെ കുറിക്കുകയാണ്.ആര്‍ക്കെങ്കിലും ഉപകരിക്കുമെങ്കില്‍ ഞാന്‍ ധന്യനായി .കൂടാതെ എന്റെ പിതാവ് അന്തരിച്ചു പോയ ശ്രീമാന്‍ K.P.കുഞ്ഞമ്പു നായര്‍ ആധികാരിക സ്ഥാനത്തു നിന്നുകൊണ്ട് മുപ്പതില്‍ കൂടുതല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ടുകള്‍ നടത്തിയിട്ടുണ്ട്. വയനാട്ടു കുലവന്റെ കുലപതി എന്ന് എന്റെ പിതാവിനെ നാട്ടുകാര്‍ ചിലപ്പോള്‍ സ്നേഹപൂര്‍വ്വം സംബോധന ചെയ്യിതിരുന്നതും അതുകൊണ്ടായിരിക്കാം . അതുകൊണ്ട് തന്നെ അച്ഛനില്‍ നിന്നും എനിക്ക് കുറച്ചൊക്കെ വിവരങ്ങള്‍ ഈ കാര്യത്തില്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന കാര്യവും ഞാന്‍ വിസ്മരിക്കുന്നില്ല .അച്ഛന്റെ കൂടെ സജ്ജീവമായി എനിക്കും പല കാര്യങ്ങളിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും തെറ്റുകള്‍ ഇല്ലെന്നല്ല ഇതിനര്‍ത്ഥം . ഉണ്ടാകും .


ശ്രീ വയനാട്ടുകുലവന്‍ ;-  ഈഴവ സമുദായത്തിന്റെ കുലദൈവമായി ആരാധിച്ചിരുന്ന വയനാട്ടുകുലവന്‍ പല തറവാടുകളില്‍ പള്ളിയറ നിര്‍മ്മിച്ച്‌ പ്രതിഷ്ട്ട നടത്തി ആരാധിച്ചു വരുന്ന ദേവ ചൈതന്യമാണ് വയനാട്ടു കുലവന്റെ ആവിര്‍ഭാവത്തെ കുറിച്ച് വ്യത്യസ്ഥങ്ങളായ കഥകള്‍ പ്രചരിച്ചു വരുന്നുണ്ട് .കസ്രഗോടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഉള്ള ചരിത്രം ഇപ്രകാരമാണ് .പരമശിവന്‍ പാര്‍വതി സമേതനായി വനത്തില്‍ വേട രൂപം ധരിച്ചു സഞ്ചരിച്ചു കൊണ്ടിരിക്കെ രണ്ടു പുലികള്‍ രാസക്രീടയില്‍ മുഴുകി സല്ലപിക്കുന്നത്‌ കാണാന്‍ ഇടയായി .ഇത് കണ്ട പരമശിവനു കാമബാണമേല്‍ക്കുകയും തത്സമയം തന്നെ പാര്‍വതിയുമായി സംഭോഗം ചെയ്യാന്‍ മോഹം ഉണ്ടാവുകയും ദേവിയെ അതിനുവേണ്ടി പ്രേരിപ്പിക്കുകയും ചെയ്തു.എന്നാല്‍ ദേവി വഴങ്ങിയില്ല ഇത്തരുണത്തില്‍ ശിവന് ഇന്ദ്രിയ സ്ഖലനം ഉണ്ടാവുകയും അത് തെറിച്ചു ഭൂമിയില്‍ വീഴുകയും അത് മൂന്ന് വൃക്ഷങ്ങളായി വളര്‍ന്നു വരികയും ചെയ്തു അവയുടെ പേരുകള്‍ ‘കരിമകള്‍, തിരുമകള്‍, തേന്മകള്‍ ഇപ്രകാരമായിരുന്നു .ഇതില്‍ തേന്‍മകള്‍ എന്ന മരമായിരുന്നു കാലാന്തരത്തില്‍ കേര വൃക്ഷമായി വളര്‍ന്നു വന്നത്. (കരിംതെങ്ങ് എന്നാണു കഥകയില്‍ അറിയപ്പെടുന്നത് ) . ഇതിന്റെ ചുവട്ടില്‍ നിന്നും അമൃത തുല്യമായ മധുര രസം ഊറി വരുന്നത് കണ്ട മഹാദേവന്‍ അത് രുചിച്ചു നോക്കുകയും പിന്നീട് സ്വാദോടു കൂടി മതിവരുവോളം കുടിച്ചു .മധുര രസ ലഹരിയില്‍ നിര്‍ത്താതെ തുടരുന്ന ശിവ താണ്ടവം പാര്‍വതിയെ ഭയപ്പെടുത്തി .മധു രസത്തിന്റെ ഉറവിടം തേടി പുറപ്പെട്ട ദേവിക്ക് അല്‍പ്പം അകലെയുള്ള കേരവൃക്ഷ ചുവട്ടില്‍ നിന്നും രസം ഊറി വരുന്നത് കാണാന്‍ സാധിച്ചു ദേവി ഉടന്‍ ആ രസത്തെ തടവി മേല്‍പ്പോട്ടാക്കി .പിറ്റേന്ന് ശിവന്‍ തെങ്ങിന്‍റെ ചുവട്ടില്‍ എത്തി മധു എടുക്കാന്‍ നോക്കിയപ്പോള്‍ ലഭിക്കാത്തതിനാല്‍ ദേഷ്യം വന്ന മഹാദേവനോട് പാര്‍വതി സത്യം ബോധിപ്പിച്ചു.കോപാക്രാന്തനായ ശിവന്‍ തന്റെ ഇടം തുടയില്‍ തല്ലി അപ്പോള്‍ ശിവ തേജസ്സില്‍ നിന്നും ആദി ദിവ്യന്‍ (ആദി തീയന്‍ ) പിറവികൊണ്ടു .ദിവ്യന്‍ ദിവസവും തെങ്ങിന്‍ മുകളില്‍ കയറി ശിവന് മധുരസം എടുത്തു കൊടുത്തു കൊണ്ടിരുന്നു .അത് പാനം ചെയ്തു ശിവന്‍ ആനന്ത നൃത്തം ചെയ്തു . ദുഖിതയായ പാര്‍വതി മഹാവിഷ്ണുവിനെ ചെന്ന് കണ്ടു സങ്കടം പറഞ്ഞു പരിഹാരം കാണാമെന്നു വാക്ക് കൊടുക്കുകയും ചെയ്തു .ദിവ്യന്‍ കള്ളുകുടം എടുത്തു വരുന്ന വഴിയില്‍ വെച്ച് വിഷ്ണു അല്‍പ്പം കള്ളു ആവശ്യപ്പെട്ടു. ആദ്യം ദിവ്യന്‍ കൊടുത്തില്ലെങ്കിലും വിഷ്ണുവിന്‍റെ പ്രലോഭനങ്ങള്‍ക്ക് വശംവദനായി വിഷ്ണുവിന്റെ നിര്‍ദ്ദേശ പ്രകാരം കള്ളില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് ശിവനു കൊടുത്തു വിട്ടു. കള്ളിന് രുചിഭേദം തോനിയപ്പോള്‍ തന്റെ ദിവ്യ ദൃഷ്ടിയാല്‍ നേരറിഞ്ഞ പരമ ശിവന്‍ കൊപിഷ്ട്ടനായി. ഭയാക്രാന്തനായ ദിവ്യന്‍ സത്യം തുറന്നു പറഞ്ഞു .ശിവ ശാപമേറ്റ ദിവ്യന്‍ ഭൂമിയില്‍ പിറക്കനിടയായി. ഇക്കാലത്താണ് ശിവഭക്തയായ താമരശ്ശേരി അമ്മ എന്ന സ്ത്രീ സന്താന ഭാഗ്യം ഇല്ലാതെ നിരന്തരം ശിവ പ്രാര്‍ഥനയില്‍ കഴിഞ്ഞിരുന്നത് അവര്‍ക്ക് മഹാദേവന്‍ അനുഗ്രഹിച്ചു ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി .ദേവലോകത്തു നിന്നും പുറത്തായ ദിവ്യനായിരുന്നു ആ കുട്ടിയായി പിറന്നത്‌ . മഹാദേവന്റെ അംശാവതാരമായി താമരശ്ശേരി അമ്മയ്ക്ക് പിറന്ന ആ കുട്ടി മേനൂര്‍ പൊന്മാടത്തു വളര്‍ന്നു വലുതായി .കുലത്തില്‍ പ്രമുഖനായവന്‍ എന്നര്‍ത്ഥത്തില്‍ കുലവനായി അറിയപ്പെട്ടു .തമോഗുണ പ്രധാനിയായിരുന്ന ശിവന്റെ അംശാവതാരമായതിനാല്‍ കുലവന്‍ മധുമാംസ പ്രിയനായി കേളിയാടി നടന്നപ്പോള്‍ കദളീവനത്തില്‍ മാത്രം നീ വിളയാടരുതെന്ന ശിവന്റെ വാക്കുകള്‍ വകവെക്കാതെ വനത്തില്‍ ഹോമിച്ചിരുന്ന 108. മധു കലശങ്ങളില്‍ ഒന്ന് തുറന്നു നോക്കിയ കുലവന്‍റെ മിഴികളില്‍ നിന്നും പ്രകാശം നഷ്ട്ടപ്പെട്ടുപോയി .കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥ വന്നു ഭവിച്ചു. അപരാധങ്ങള്‍ പൊറുക്കുവാന്‍ ശിവന്റെ അടുത്തു സങ്കടം ഉണര്‍ത്തിച്ചു മാപ്പു പറഞ്ഞപ്പോള്‍ പശ്ചാത്താപം തോന്നിയ മഹാദേവന്‍ കദളീ വനത്തില്‍ കത്തിച്ചു വെച്ച ദീപക്കോലില്‍ നിന്നും ഒന്നെടുത്തു കുലവന് നല്‍കി കൂടാതെ രണ്ടു പൊയികണ്ണുകളും,മുളവില്ലും,അമ്പും മധുപാത്രവും നല്‍കി ഇങ്ങിനെ പറഞ്ഞു .ദീപക്കോല്‍ അണഞ്ഞു പോവുകയാണെങ്കില്‍ മധു വനത്തിലെ ഓട കാട്ടില്‍ നിന്നും ഓട തച്ചു മുളം ചൂട്ടാക്കി കെട്ടിക്കോ എന്ന് ആരുളപ്പാടുണ്ടായി .അങ്ങിനെ കുലവന്‍ പൊയിക്കണ്ണനായി . ‘ചൂട്ടു പുകഞ്ഞു കണ്ണും കാണുന്നില്ല കണ്ണു പുകഞ്ഞു ചൂട്ടും കാണുന്നില്ല’ എന്നായപ്പോള്‍ ചൂട്ടും കണ്ണും വീത് പാത്രവും (കള്ളു കുടിക്കുന്ന പാത്രം ) വലിച്ചെറിഞ്ഞു.അതു ചെന്ന് വീണത്‌ ആദിപറമ്പന്‍ കുഞ്ഞാലി എന്ന മുഹമ്മദീയന്റെ വീട്ടു മുറ്റത്ത് .പേടിക്കേണ്ട കുഞ്ഞാലി ചൂട്ടും കണ്ണും എടുത്തു അകത്തു വെച്ചോ എന്ന ഒരു അശരീരി ഉണ്ടായി അതു കേട്ട് അതുപ്രകാരം കുഞ്ഞാലി ചൂട്ടും കണ്ണും എടുത്തു അകത്തു വെച്ചു .പിറകെ തന്നെ ദേവനും ഒരു വൃദ്ധ രൂപത്തില്‍ കുഞ്ഞാലിക്കു ദര്‍ശനം നല്‍കി .തിരക്കില്‍ എവിടെയോ പോകാന്‍ പുറപ്പെട്ട കുഞ്ഞാലിയോടു കുലവന്‍ കുടിക്കാന്‍ കള്ളു ആവശ്യപ്പെട്ടു .കുഞ്ഞാലി തന്റെ സേവകനും ഏറ്റുകാരനുമായ കണ്ണനോട് കള്ളു വാങ്ങി തലയില്‍ മുണ്ടിട്ടു മറച്ചു സ്വയം എടുത്തു കുലവന് നല്‍കി (തെയ്യകൊലം കെട്ടുമ്പോള്‍ ഈ ചടങ്ങിനു ബോനം കൊടുക്കല്‍ എന്ന് പറയും.തലയില്‍ മുണ്ടിട്ടു പോകുന്നത് വെളിച്ചപാടാണ് എന്ന് മാത്രം ).മധുപാന പ്രിയനായ കുലവനെ നോക്കാന്‍ ഏറ്റുകാരനായ കണ്ണനെ തന്നെ കുഞ്ഞാലി ഏല്‍പ്പിച്ചു കൂടെ കുറെ സ്വത്തുവകകളും നല്‍കി .കണ്ണന്‍ കുലവനെ പടിഞ്ഞാറ്റയില്‍ കന്നിരാശിയില്‍ കുടിയിരുത്തി .മുളം ചൂട്ടും മീങ്കോലും, ഇറചികൊലും,വീതുപാത്രവും ഇടത്തും വലത്തും വെച്ച് പരിപാലിച്ചു .അങ്ങിനെ കുലവന്‍ ഏറ്റുകാരുടെ (ഈഴവരുടെ) കുലദൈവമായി മാറി ഇത് ഒരു കഥ .വേറൊരു കഥ പ്രകാരം ചൂട്ട് പുകഞ്ഞു കണ്ണു കാണാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ പൊയ്കണ്ണു വലിച്ചു ഉഭയമാന പര്‍വതത്തിലെക്കും മുളം ചൂട്ട് അസ്ഥമാന പര്‍വതത്തിലെക്കും വലിച്ചെറിഞ്ഞു എന്നും കണ്ണു പോയി വീണത്‌ മഹാദേവന്റെ അഗ്നികുണ്ടത്തിലാണെന്നും മുളം ചൂട്ടു ചെന്ന് വീണത്‌ ആദി പറമ്പന്‍ കണ്ണന്‍ എന്ന ശിവ ഭക്തന്റെ വീടിന്റെ നടുമുറ്റത്തെന്നുമാണ് പറഞ്ഞു വരുന്നത് .മുളം ചൂട്ട് എന്ത് ചെയ്യണമെന്നറിയാതെ ഭയന്ന് വിറച്ചു നിന്ന കണ്ണന് അശരീരി കേള്‍ക്കുകയും മുളം ചൂട്ട് തന്റെ പടിഞ്ഞാറ്റയില്‍ അകത്തു എടുത്തു വെച്ച് പരിപാലിക്കാനുള്ള നിര്‍ദ്ദേശം ലഭിക്കുകയും ആണുണ്ടായത് .കണ്ണന്‍റെ പടിഞ്ഞാറ്റയില്‍ സ്ഥാനം ഉറപ്പിച്ച കുലവന്‍ ആദിധേയത്വം സ്വീകരിച്ചു കുറെ നാളുകള്‍ അവിടെത്തന്നെ കഴിഞ്ഞു അവര്‍ ഉറ്റ ചങ്ങാതിമാര്‍ ആവുകയും ചെയ്യ്തു . പിന്നീട് കണ്ണന് ദയിവിക പരിവേഷം നല്‍കി കാര്‍ന്നോന്‍ എന്ന പേരില്‍ കോലം കെട്ടിയാടിക്കാനും തുടങ്ങി .തുടര്‍ന്ന് വടക്കന്‍ കേരളത്തിലേക്കുള്ള യാത്രയിലാണ് കുലവന്‍ മുസ്ലിം സഹോദരനായ കുഞ്ഞാലിയെ കണ്ടു മുട്ടുന്നതും ക്ഷീണം തീര്‍ക്കുന്നതിനായി അല്‍പ്പം കള്ളു ആവശ്യപ്പെടുന്നതും.എന്നാല്‍ തന്റെ മതത്തിനും വിശ്വാസത്തിനും ഇത് വിരുദ്ധമായതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ കുഞ്ഞാലി അല്‍പ്പനേരം അന്തിച്ചു നിന്നുപോയി .ഇത്രയും തന്‍റേടത്തില്‍ വന്നു കള്ളു ആവശ്യപ്പെട്ട വയനാട്ടു കുലവന് ഒരു ദിവ്വ്യത്ത്വം ഉണ്ടെന്നു മനസിലാക്കി കുഞ്ഞാലി ആദീവ രഹസ്യമായി കള്ളു എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.കാര്യങ്ങള്‍ എന്തുതന്നെയായാലും മത മൈത്രിയുടെ മഹത്തായ പാരമ്പര്യം നമ്മുക്ക് വളരെ പണ്ടുകാലം മുതല്‍ക്കേ ഉണ്ടായിരുന്നു എന്നതിന് ഉത്തമ തെളിവാണ് ഈ സംഭവം .ശേഷം യാത്ര തുടര്‍ന്ന കുലവന്‍ മേനേടത്തു ചെമ്മരത്തി അമ്മ എന്ന സ്ത്രീയുടെ വീട്ടു പടിക്കല്‍ എത്തി ചേര്‍ന്നു അവിടെ നിന്നും കുടിക്കാന്‍ കള്ളു ചോദിക്കുകയും പുനത്തില്‍ പണിക്കു പോയ ഭര്‍ത്താവ് കേളന്‍ വരുമ്പോള്‍ കൊടുക്കാനുള്ള അല്‍പ്പം കള്ളു മാത്രമേയുള്ളൂ എന്നും ആ സ്ത്രീ ഉണര്‍ത്തിച്ചു .ജോലി കഴിഞ്ഞു വന്ന കേളന്‍ അല്‍പ്പം സേവിക്കുവാന്‍ വേണ്ടി മണ്‍ കുടത്തിലേക്ക് നോക്കിയപ്പോള്‍ എല്ലാം വറ്റി വരണ്ടിരിക്കുന്നു .ഇത് കണ്ടു കാര്യങ്ങള്‍ ഭാര്യയോട് ചോദിച്ചറിഞ്ഞു. തനിക്കു വെച്ച കള്ളു ചോദിച്ചെത്തിയ ആള്‍ക്ക് എന്തോ ദയിവ ചയിതന്യം ഉണ്ടായിരിക്കുമെന്ന് കരുതി തിരിച്ചു പോയ കുലവന്ടെ പിന്നാലെ പോയി തൊണ്ടച്ചാ എന്നു ആദര പൂര്‍വ്വം വിളിച്ചു വീണ്ടും തന്‍റെ വീട്ടിലേക്കു കൂട്ടികൊണ്ട് വന്നു.അപ്പോള്‍ കള്ളുകുടം നിറഞ്ഞു കവിയാന്‍ തുടങ്ങി എന്നാണു പറയുന്നത് . അങ്ങിനെ അവര്‍ ഉറ്റ ചങ്ങാതി മാരായി കുറച്ചു കാലം തുടര്‍ന്നു . കേളന്‍ നിത്യവും കുലവന് മധുവും, ചുട്ട ഇറച്ചി, ഒട്ടിറച്ചി എന്നിവ നല്‍കുമായിരുന്നു. കേളന്‍ ഒരു ദിവസം പുനത്തിലെ തീയില്‍ വെന്തു മരിക്കുകയാണുണ്ടായത് പില്‍ക്കാലത്ത് കേളനും ദേവാംശമായി മാറി . കണ്ടന്‍ കേളന്‍ തെയ്യം എന്ന പേരില്‍ നാം കെട്ടിയാടിക്കുന്നത് ഇതിനെ അനുസ്മരിച്ചാണ്. ഈ തെയ്യ കൊലത്തിനാണ് തെയ്യം കെട്ടു വേളകളില്‍ നായാട്ടു നടത്തി കിട്ടുന്ന മൃഗങ്ങളെ സമര്‍പ്പിക്കുന്നതും മറ്റും . ബപ്പിടല്‍ എന്നാണു ഈ ചടങ്ങ് അറിയപ്പെടുന്നത് .വിവിധ സംഘങ്ങളായി കാട്ടിലേക്ക് നായാട്ടിനു പോകുകയും കാട്ടുപന്നിപോലുള്ള കാട്ടുമൃഗങ്ങളെ വേട്ടയാടി കൊണ്ടുവരികയും ചെയ്യും. വളരെ അനുഷ്ഠാനങ്ങളോടു കൂടിയാണ് ഇത്തരം ചടങ്ങുകൾ നടത്തുക. ചടങ്ങ് കഴിഞ്ഞാല്‍ മാംസം കറി വെച്ച് ഭക്ത ജനങ്ങള്‍ക്ക്‌ പ്രസാദമായി നല്‍കുന്നു . ഇത്തരം മൃഗനായാട്ട് കേരള സർക്കാർ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും നിർബാധം തുടരുന്നുണ്ട്അവിടെ നിന്നും ചങ്ങാതിയായ കേളനോടൊത്ത് യാത്ര തിരിച്ച കുലവന്‍ വളപട്ടണം വാഴും വാഴുന്നവരുടെ കോട്ടയില്‍ എത്തി ,ഒരു ദിവസം താമസിക്കാനുള്ള സൌകര്യവും ഭക്ഷണവും ആവശ്യപ്പെട്ടപ്പോള്‍ കുലവനെ പരിഹസിച്ചു ഇങ്ങിനെ പറഞ്ഞു വെത്രേ . മണലായി കടപ്പുറത്ത് പോയി നായാട്ടു നടത്തി മൃഗത്തെ കൊണ്ടുവരികയാനങ്ങില്‍ സൗകര്യം ഒരുക്കി തരാം എന്ന് .ഇത് കേട്ട കുലവന്‍ ഉദയമന പര്‍വ്വത്തില്‍ നിന്നും പന്നിയും,മലാനും, അസ്തമന പര്‍വ്വത്തില്‍ നിന്നും നരിയെയും വരുത്തി നരിയന്‍ കോരന്‍ പണിക്കര്‍ എന്ന ചങ്ങാതിയെ കൊണ്ട് ചെവിക്കു ബാണം എയ്തു മൃഗത്തിന്റെ തോല്‍ പൊളിച്ചെടുത്ത് വാഴുന്നവര്‍ക്ക് കാഴ്ച വെച്ചു തന്റെ ദിവ്വ്യത്ത്വം തെളിയിച്ചു..അതിനു ശേഷം വടക്കോട്ടുള്ള യാത്രയില്‍ മടിയന്‍ കൂലോം , കോട്ടച്ചേരി പട്ടരെ കന്നിരാശി ,തൃക്കണ്യാവിലപ്പന്‍, കുണ്ടംകുഴിയപ്പന്‍, എന്നിവിടങ്ങളില്‍ പോയി തന്റെ സാനിദ്ധ്യം അറിയച്ച ശേഷം കൊട്ടപാറയില്‍ കുഞ്ഞിക്കോരന്‍റെ തറവാട്ടു മുറ്റത്തെത്തി. അപ്പോള്‍ അവിടെ തെയ്യംകെട്ടു നടക്കുന്ന സമയമായിരുന്നു ആയിരകണക്കിന് ഭക്തജനങ്ങള്‍ വന്നു ചേര്‍ന്നു തെയ്യംകെട്ടു മഹോത്സവം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഭക്ത്തി പാരവശ്യത്താല്‍ തറവാട്ടു കാരണവരായ കുഞ്ഞിക്കോരന്‍ പള്ളിയറയ്ക്കകത്ത് ചെന്ന് ശരം എടുത്തു നെഞ്ചില്‍ കുത്തി മരിച്ചു . പള്ളിയറ എന്നല്ല ശരിക്കും പറയുക ‘കൊട്ടില്‍, എന്നാണു.തറവാട് വീടിനോടനുബന്ധിച്ചു തന്നെ പണിയുന്ന ഒരു അറയാണ് കൊട്ടില്‍ എന്നറിയപ്പെടുന്നത് . കൊട്ടിലില്‍ കുലവന്റെ പ്രതിഷ്ട എന്ന നിലയില്‍ മരം കൊണ്ടുണ്ടാക്കിയ കാലുംപലകയും തിരുവയുധങ്ങളും ആണു ഉണ്ടാകുക .കുലവനെ കൂടാതെ വിഷ്ണു മൂര്‍ത്തിയ്ക്കും ,കാര്‍ന്നോന്‍ തെയ്യത്തിനും കൊട്ടിലില്‍ സ്ഥാനമുണ്ടാകും അതി ഭക്തനായ കാരണവർ മരിച്ചപ്പോൾ കാരണവരേയും കുലവന്‍ കൂടെ ചേര്‍ത്തു ‘കോരച്ചന്‍ തെയ്യമാക്കി’ ഈ ദൈവം പിന്നീട് വാണവർകോട്ടയിൽ എഴുന്നള്ളിയതായും, ദൈവത്തിന്റെ കോലം കെട്ടിയാടിക്കണമെന്നും അവിടുത്തെ വാഴുന്നവർക്ക് സ്വപ്നമുണ്ടായി. അപ്രകാരമാണ് വയനാട്ടുകുലവൻ തെയ്യം കെട്ടിയാടാൻ തുടങ്ങിയതത്രെ.ചൂട്ടൊപ്പിക്കള്‍ ;- തെയ്യംകെട്ടു അവസാനിക്കാറാകും മുന്‍പ് തോളില്‍ മുളവില്ലും കൈല്‍ മുളംചൂട്ടുമായി തറവാട്ടു കാരണവര്‍ തെയ്യത്തിനു മുന്‍പില്‍ വന്നു നില്‍ക്കും തെയ്യം കാരണവരില്‍ നിന്നും ചൂട്ടു ഏറ്റു വാങ്ങുന്നു ചൂട്ടു വീശി കൊണ്ടാണ് പിന്നെ ചുവടു വെപ്പും അരുളപ്പാടുകളും ,ചൂട്ടു കത്തി തീരാറാകുമ്പോള്‍ കുറ്റി ചൂട്ടു പ്രായം ചെന്ന തറവാട്ടു കാരണവരെ ഏല്‍പ്പിക്കുന്നു ഈ ചൂട്ടു പള്ളിയറയില്‍ നശിച്ചു പോകാതെ സൂക്ഷിക്കുന്നു .ഈ കുറ്റി ചൂട്ട് ദ്രവിച്ചു നശിച്ചു പോകുന്നതിനു മുന്‍പ് വീണ്ടും ഒരു തെയ്യംകെട്ടു നടണിരിക്കണം എന്നാണു പ്രമാണം .മറ പിളര്‍ക്കല്‍ ;- പണ്ട് തിമിരി കനലാടിയെന്ന വണ്ണാനേ കൊണ്ട് നിര്‍മ്മിച്ച പന്തലിന്റെ പ്രതീകമായാണ് മറ ഉണ്ടാക്കുന്നത്‌ .ഓലയും പാല തൂണും ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത് .ആഘോഷം നടക്കുന്ന മൂന്ന് ദിവസങ്ങളിലായി ദൈവ ചയിതന്യം പള്ളിയറയില്‍ നിന്നും ഇവിടേയ്ക്ക് ആവാഹിക്കുന്നു പിന്നീട് മറ പൊളിക്കുന്നതിന് മുന്‍പ് വീണ്ടും പള്ളിയറയിലേക്ക് തന്നെ തിരിച്ചു ആവാഹിക്കുന്നു .ഉത്സവത്തിന്റെ ഏറ്റവും അവസാനത്തെ ചടങ്ങാണ് ഇത് .തറവാട്ടു കാരണവരോട് മറയ്ക്കകത്ത് നിന്ന് വണ്ണാന്‍ കയ്യേറ്റുവോ എന്ന് മൂന്ന് തവണ ചൊല്ലുമ്പോള്‍ ഏറ്റുവെന്നു ഒലയ്ക്ക് തട്ടി അറിയിച്ചതിനു ശേഷം കന്നി മൂലയില്‍ നിന്നും ഒരു കെട്ടു അറുക്കുന്നതോട് കൂടി മറയോന്നായി പൊളിച്ചു മാറ്റപ്പെടുന്നു .ഈ ചടങ്ങാണ് മറ പിളര്‍ക്കല്‍ എന്നറിയപ്പെടുന്നത് .ശുഭം യെശശരീരയായ എന്റെ പിതാവിന്റെ  പാവന  സ്മരണയ്ക്ക് മുന്‍പില്‍

 ഈ എളിയ കുറിപ്പ് സമര്‍പ്പിക്കുന്നു ...